മംഗളൂരു ; മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. ചിറ്റാരിക്കൽ അരിമ്പയിലെ തൂമ്പുങ്കൽ ഝാൻസി-സതീഷ് ദമ്പതിമാരുടെ മകൾ നീന സതീഷ് (19) ആണ് മംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ചത് മംഗളൂരു കൊളാസോ സ്കൂൾ ഓഫ് നേഴ്സിംഗിൽ ഒന്നാം വർഷ നേഴ്സിംഗ് വിദ്യാർത്ഥിനിയാണ്.
ഹോസ്റ്റലിലെ ശൗചാലയത്തിന്റെ വെന്റിലേറ്ററിൽ തൂങ്ങിയ നിലയിൽ ചൊവാഴ്‌ച്ച രാവിലെയാണ് നീനയെ കണ്ടത്. മുറിയിൽ ഒരുമിച്ച് താമസിക്കുന്ന മറ്റു കുട്ടികൾ വിവരം ഹോസ്റ്റൽ അധികൃതരെ അറിയിക്കുകയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെയോടെ മരിച്ചു. മൃതദേഹം ബുധനാഴ്‌ച്ച പയ്യന്നൂർ സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ഫീസ് അടയ്‌ക്കാൻ പറ്റാത്തതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു.
ഫീസ് അടയ്‌ക്കാൻ വൈകിയതിന്റെ പേരിൽ കോളേജ് അധികൃതരും കോളേജിലേക്ക് പ്രവേശനം വാങ്ങി നൽകിയ മലയാളി അഡ്മിഷൻ ഏജന്റും നീനയെ മാനസികമായി പീഡിപ്പിച്ചതായും ആരോപണമുണ്ട്.
നീനയുടെ പിതാവ് സതീഷ് നേരത്തെ കുടുംബത്തെ ഉപേക്ഷിച്ച് പോയതാണ്. അമ്മ ഝാൻസി ചെറുപുഴയിലെ കടയിൽ ജോലിയ്‌ക്ക് പോയാണ് കുടുംബത്തെ മുന്നോട്ട് കൊണ്ടു പോയിരുന്നത് .