ചരിത്രാതീത കാലം മുതല്‍ നാഗരിതകള്‍ അഫ്ഗാനില്‍ ഉണ്ടായിരുന്നുവെന്നാണു വിശ്വാസം. പേര്‍ഷ്യന്‍ രാജാവായ ഡാരിയസ് ഒന്നാമന് (ബിസി 500) ഈ പ്രദേശങ്ങള്‍ കീഴടക്കുന്നതിനു മുമ്പു പല സംസ്കാരങ്ങളും വളര്‍ന്നിരുന്നു. പിന്നീട്, ഇന്ത്യയിലേക്കുള്ള വഴിയില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി അവരെ കീഴടക്കി (ബിസി 329-327).
അലക്സാണ്ടറുടെ മരണശേഷം (ബിസി 323) ഈ പ്രദേശം ആദ്യം സെലൂസിഡ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. തെക്കുദേശങ്ങള് മൗര്യ രാജവംശം ഏറ്റെടുത്തു. വടക്കുദേശത്തെ ബാക്ട്രിയ സ്വതന്ത്ര ഭരണ പ്രദേശമായി. ബാക്ട്രിയ തെക്കോട്ട് വികസിച്ചെങ്കിലും പിന്നീടു വീണു. ബിസി രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്ഥാപിതമായ കുഷാന്‍ രാജവംശമാണു കിഴക്കു നിന്നു ബുദ്ധമതം അവതരിപ്പിച്ചത്. പെഷവാറായിരുന്നു അവരുടെ തലസ്ഥാനം. എഡി മൂന്നാം നൂറ്റാണ്ടില്‍ കുശാനന്മർ തളര്‍ന്നെങ്കിലും ബുദ്ധമതം വേരൂന്നിയിരുന്നു.
ഏഴാം നൂറ്റാണ്ടിലാണ് അഫ്ഗാനിസ്ഥാനിലെ മുസ്ലിം ആക്രമണം ആരംഭിച്ചതെന്നാണു ചരിത്രം. തുടര്‍ന്നു ഗോത്രവര്‍ഗക്കാരെയും ബുദ്ധമതക്കാരെയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി. നിരവധി ഹ്രസ്വകാല രാജവംശങ്ങള്‍ ഇതിനിടെ സ്ഥാപിക്കപ്പെട്ടെങ്കിലും ഗസ്നി തലസ്ഥാനമായിരുന്ന മഹമൂദ് ആയിരുന്നു പ്രബല ഭരണാധികാരി. പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇറാനിലെ ഖൊറാസാന്‍ മുതല്‍ ഇന്ത്യയിലെ പഞ്ചാബ് വരെയുള്ള ഭൂപ്രദേശങ്ങള്‍ മഹമൂദ് പിടിച്ചടക്കി. ചെംഗിസ് ഖാനും തിമൂറും പിന്നീട് ശക്തരായ ഭരണാധികാരികളായിരുന്നു.
തിമൂറിന്റെ പിന്‍ഗാമിയായ ബാബര്‍ ആണു പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യ കീഴടക്കി മുഗള്‍ സാമ്രാജ്യം സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാനമായി കാബൂള്‍ ഉപയോഗിച്ചത്. പതിനെട്ടാം നൂറ്റാണ്ടില്‍ പേര്‍ഷ്യയിലെ നാദിര്‍ ഷാ തന്റെ ഭരണം ഹിന്ദു കുഷിന്റെ വടക്കുവരെ നീട്ടി. 1747ല്‍ നാദിര്‍ ഷായുടെ മരണശേഷം അദ്ദേഹത്തിന്റെ വലംകൈയും അഫ്ഗാന് ഗോത്ര നേതാവുമായിരുന്ന അഹമ്മദ് ഷാ ആണ് ഇന്നത്തെ അഫ്ഗാനിസ്ഥാനില്‍ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന ഐക്യരാഷ്ട്രം സ്ഥാപിച്ചത്. പിന്നീട്, സൗദി അറേബ്യയുടെയും പാക്കിസ്ഥാന്റെയും പിന്തുണയോടെ രൂപപ്പെട്ട താലിബാന് മയക്കുമരുന്നും കള്ളക്കടത്തും പെട്രോ ഡോളറും ശക്തി നല്‍കിയതിന്റെ ശേഷിപ്പുകളാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം.
തോക്കിന്റെ നിഴലില്‍
ചരിത്രത്തിന്റെ പാഠം ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ നടുക്കുന്നതും വേദനിപ്പിക്കുന്നതുമായ കൂട്ടപ്പലായനത്തിന്റെയും മനുഷ്യ ദുരിതങ്ങളുടെയും കാഴ്ചകള്‍ ഇനിയുമേറെ കാണേണ്ടിവരും. യുദ്ധവും പലായനവും തുടര്യുദ്ധങ്ങളും ഉയര്‍ത്തുന്ന മനുഷ്യക്കുരുതികളും തീരാവേദനകളും ഒരു വശത്ത്. കൂടുതല്‍ ആപത്കരമായി വളരുന്ന മതതീവ്രവാദവും ഭീകരതയുമാണു മറുവശത്ത്.
സ്വന്തം ജനതയെപ്പോലും കുരുതി കൊടുക്കുന്ന അധികാരത്തിന്റെയും മതത്തിന്റെയും ഭ്രാന്ത്. വര്‍ഗീയ, വംശീയ ഉന്മൂലനങ്ങളുടെ കൊടുംഭീകരത. കൊച്ചു കേരളത്തില്‍ പോലും വ്യാപിക്കുന്ന തീവ്രവാദത്തിന്റെ വിഷവേരുകള്‍. അണുബോംബിനെക്കാള്‍ ഭീതിജനകമാണു പരിഷ്കൃത ലോകത്ത് ഇവയുടെ അപായം. സമാധാനവും മനുഷ്യജീവനുകളും ബലികൊടുക്കേണ്ടി വരുന്ന ദുരന്തങ്ങള്‍.
ഒരു വശത്തു മിതവാദം ശക്തിപ്പെടുകയും മനുഷ്യനും ശാസ്ത്രവും സാങ്കേതിക വിദ്യകളും പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുമ്പോള്‍ മറുവശത്ത് കൊടിയ ചൂഷണങ്ങളും അതിക്രൂരതകളും അതിതീവ്രവാദവും അടക്കം മനുഷ്യരെ പതിറ്റാണ്ടുകള്‍ക്കു പിന്നിലേക്കു വലിച്ചിഴയ്ക്കുന്നു! അടിമപ്പണിയും കൂട്ടക്കുരുതികളും വരെ മതത്തിന്റെയും അധികാരത്തിന്റെയും പേരില്‍ ന്യായീകരിക്കപ്പെടുന്ന ദാരുണ സ്ഥിതിവിശേഷം. തോക്കുകളും ബോംബുകളും കൊണ്ടു നീതിയും നന്മയും സ്വാതന്ത്ര്യവും സമത്വവും ഇല്ലാതാക്കുന്ന കപടത.
നയതന്ത്ര ബന്ധം അനിവാര്യം
മാനുഷികതയും ധാര്‍മികതയും നീതിബോധവും മുതല്‍ ലിംഗസമത്വം വരെ ബലികഴിക്കപ്പെടുന്ന സ്ഥിതി. ജനാധിപത്യം, സ്വാതന്ത്ര്യം, മതേതരത്വം, തുല്യനീതി തുടങ്ങിയ ആധുനിക ലോകത്തിന്റെ നന്മകളെ തെരുവില്‍ വെടിവച്ചുകൊല്ലുന്ന ഭീകരത. നൂറ്റാണ്ടുകള്‍ക്കു മുമ്പേ തുടങ്ങിവച്ച വെട്ടിപ്പിടിക്കലുകളുടെയും കീഴടക്കലുകളുടെയും കോളനി വാഴ്ചകളുടെയുമെല്ലാം പുതിയ രൂപം. വാര് ഗെയിം, ടെറര്‍ ഗെയിം, റിലിജിയസ് ഫണ്ടമെന്റലിസ്റ്റ് ഗെയിം എന്നിങ്ങനെ പലതും കാണാനാകും.
മതപരവും സാമ്പത്തികവും രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ ആധിപത്യങ്ങള്‍ക്കു വേണ്ടിയുള്ള രാജ്യങ്ങളുടെയും വിഭാഗങ്ങളുടെയും തന്ത്രപരവും ആസൂത്രിതവുമായ ശ്രമങ്ങളുടെ ബാക്കിപത്രമാണിതെല്ലാം. ബ്രിട്ടീഷുകാര്‍ അടക്കം യൂറോപ്യന്മാരും മുഗളന്മാര് ഉള്‍പ്പെടെയുള്ള മുസ്ലിം ഭരണാധികാരികളും തുടങ്ങിവച്ച കോളനിവാഴ്കളുടെ മറ്റൊരു രൂപം. ആഗോള ശക്തിയും സ്വാധീനവും വിപുലപ്പെടുത്തി ചൂഷണം തുടരാനുള്ള അത്യാര്‍ത്തികളുടെ തുടര്‍ക്കഥകള്‍.
സമ്പന്ന രാജ്യങ്ങള്‍ക്കു നിഗൂഢ താത്പര്യങ്ങളുണ്ട്. ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എഴുതിയതുപോലെ, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ മതം ഒരായുധമല്ല. ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പുതിയ സാമ്പത്തിക ക്രമം അവര്‍ സ്ഥാപിച്ചുകഴിഞ്ഞു. മതത്തെ ആധിപത്യത്തിനുള്ള ആയുധമാക്കാന്‍ കിഴക്കിന് ഇനി എത്രനാള്‍ കഴിയുമെന്ന ചോദ്യം ബാക്കിയാണ്.
അഫ്ഗാനിസ്ഥാനിലെ അസ്ഥിരതയും തീവ്രവാദവും മുതല്‍ കൈവരേണ്ട സമാധാനം വരെ ഇന്ത്യയുടേതു കൂടിയാണ്. അയല്‍രാജ്യം എന്നതിനാലും ചൈന, പാക്കിസ്ഥാന്, റഷ്യ, ഇറാന്, അഫ്ഗാനിസ്ഥാന് കൂട്ടുകെട്ടിന്റെ ഭീഷണികള്‍ വലുതായതിനാലും അഫ്ഗാനിസ്ഥാനുമായി നല്ല ബന്ധം തുടരേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയത്തില്‍നിന്നു തന്ത്രപരമായ അകലം പാലിച്ചുകൊണ്ടായാലും അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ അടക്കമുള്ള ഇന്ത്യയുടെ നിക്ഷേപവും സാധ്യതകളും തുടരേണ്ടതുണ്ട്.
സമാധാനം പരക്കണം
വളരുന്ന ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരേ ലോകത്തെ ഒന്നിപ്പിക്കാന്‍ ഇന്ത്യക്കു കഴിയുമോയെന്നതാണു മുഖ്യം. അഹിംസയുടെ വക്താവായ മഹാത്മാ ഗാന്ധിയുടെ രാജ്യത്തിനു തന്ത്രപരവും വിവേകപൂര്‍വവുമായ ദിശാബോധം ഇക്കാര്യത്തില്‍ ആവശ്യമാണ്. കൊല്ലും കൊലയും അവസാനിപ്പിക്കാന്‍ എന്തു ത്യാഗത്തിനും ലോകരാജ്യങ്ങള്‍ തയാറാകട്ടെ. മതത്തിന്റെ പേരിലുള്ള തീവ്രവാദവും ചൂഷണങ്ങളും ഇല്ലാതാക്കിയേ മതിയാകൂ.
തീവ്രവാദത്തിനും ഭീകരതയ്ക്കും പരോക്ഷ പിന്തുണ നല്കുന്നവരോടു പോലും മൃദുസമീപനം പാടില്ല.
തീവ്രവാദ സംഘടനകളെ വെള്ളപൂശുന്നവരെ തിരിച്ചറിയുക. കളമൊരുങ്ങി കഴിയുമ്പോള്‍ അത്തരക്കാര്ക്കെതിരേയാകും തീവ്രവാദികള്‍ ആദ്യം ആയുധമെടുക്കുകയെന്നതു വിസ്മരിക്കരുത്. വല്ലാത്തൊരു അവസ്ഥയിലൂടെയാണു നമ്മുടെ നാടും രാജ്യവും ലോകവും കടന്നുപോകുന്നത്. മഹാഭൂരിപക്ഷം വരുന്ന സമാധാന പ്രേമികള്‍ക്കു മതത്തിന്റെയും വംശത്തിന്റെയും പേരിലുള്ള വര്‍ഗീയതയോടു സന്ധി ചെയ്യാനാകില്ല. സമാധാനത്തിനും സഹകരണത്തിനുമായുള്ള വെള്ളരിപ്രാവുകളെ ലോകമെങ്ങും പറത്താനാകട്ടെ ഇന്ത്യയുടെ ശ്രമം.