ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ മൗലികവാദത്തിന്റെയും ഭീകരതവാദത്തിന്റെയും ഉറവിടമാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് രാജ്യാന്തര സമൂഹത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിൽ ഉചിതമായ മാറ്റം ഉണ്ടാവാൻ ലോകരാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
അഫ്ഗാന്‍ വിഷയത്തിന്മേലുള്ള അസാധാരണ ജി-20 ഉച്ചകോടിയില്‍ വിര്‍ച്വലായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''അഫ്ഗാനിസ്താനെ കുറിച്ചുള്ള ജി-20 ഉച്ചകോടിയില്‍ പങ്കെടുത്തു. അഫ്ഗാന്റെ മണ്ണ് മൗലികവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമാകുന്നത് തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു''- മോദി ട്വീറ്റ് ചെയ്തു.
ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. അഫ്‌ഗാനിസ്‌ഥാനിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ അവിടത്തെ സ്ഥിതിഗതികൾ, ഭീകരതയുമായി ബന്ധപ്പെട്ട ആശങ്കകൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.