മുംബൈ: അധോലോക നേതാവും കൊടും കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം തന്റെ കുട്ടിക്കാലം ചെലവഴിച്ചിരുന്ന വീട് ധർമപാഠശാലയാക്കി മാറ്റുമെന്ന് ഉടമസ്തനായ അഭിഭാഷകൻ. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ വീടാണ് സനാതൻ സ്കൂൾ ആക്കി മാറ്റുക.
അഭിഭാഷകനായ അജയ് ശ്രീ വാസ്തവയാണ് ദാവൂദ് ഇബ്രാഹിം തന്റെ കുട്ടിക്കാലം ചെലവഴിച്ചിരുന്ന വീട് ലേലത്തിലൂടെ സ്വന്തമാക്കിയത്. 11,20,000 രൂപയ്ക്കായിരുന്നു ശ്രീവാസ്തവ വീട് ലേലത്തിലെടുത്തത്. കഴിഞ്ഞ വർഷമാണ് ഈ വീട് ലേലത്തിൽ കൈക്കലാക്കിയത്.
1980കളിൽ ദാവൂദ് ഇബ്രാഹിം താമസിച്ചിരുന്ന വീടായിരുന്നു ഇതെന്നാണ് റിപ്പോർട്ട്. ദാവൂദ് ഇബ്രാഹിമിന്റെ പിതാവ് ഇബ്രാഹിം കസ്കറിന് മുംബൈ പോലീസിൽ ജോലി ലഭിച്ചതോടെ അദ്ദേഹത്തിന്റെ കുടുംബം ഈ വീട്ടിലേക്ക് വരാതായി എന്നും റിപ്പോർട്ടുകളുണ്ട്.
1993-ലെ ബോംബെ സ്‌ഫോടന കേസുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളിയാണ് ദാവൂദ്. 2.5 കോടി ഡോളറാണ് ദാവൂദിന്റെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.