ന്യുഡല്‍ഹി: കർഷക സമരം നടക്കുന്ന സിംഗു അർത്തിയിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ ഒരാൾ അറസ്റ്റിൽ. നിഹാംഗ് അംഗം സരബ്ജിത്ത് സിങ്ങാണ് അറസ്റ്റിലായത്. ഹരിയാന പൊലീസില്‍ കീഴടങ്ങിയ സരബ്ജിത്ത് സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
തങ്ങളുടെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംഘടനയുടെ തലവന്‍ ബല്‍വിന്ദര്‍ സിങ് സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് സിംഗുവിലെ സമരവേദിയില്‍ പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയില്‍ പഞ്ചാബ് സ്വദേശി ലക്ബീര്‍ (35) സിങ്ങിന്‍റെ മൃതദേഹം കണ്ടെത്തിയത്.
ഇടതു കൈപ്പത്തി വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. കാലുകളും വെട്ടിമുറിച്ചിരുന്നു. യുവാവിനെ തല്ലിക്കൊന്നശേഷം പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയെന്നാണ് നിഗമനം.