ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പറഞ്ഞ് കർണ്ണാടക കോൺഗ്രസ് ഔദ്യോഗിക ട്വീറ്റ്. 'കോൺഗ്രസ് സ്കൂളുകൾ നിർമിച്ചു. എന്നാൽ മോദി പഠിച്ചിട്ടില്ല. മുതിർന്നവർക്ക് പഠിക്കാനും കോൺഗ്രസ് നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. എന്നാൽ മോദി അപ്പോഴും പഠിച്ചിട്ടില്ല. രാജ്യം മോദിയുടെ നിരക്ഷരത മൂലം ഉഴലുകയാണ്'- എന്നായിരുന്നു കോൺഗ്രസ് പങ്കുവച്ച ട്വീറ്റ്.
വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ട്വീറ്റ് പിൻവലിച്ച് കോൺഗ്രസ് ഖേദം പ്രകടിപ്പിച്ചു. പുതിയ സോഷ്യൽ മീഡിയ മാനേജറാണ് അപരിഷ്കൃതമായ ട്വീറ്റ് പങ്കുവച്ചെതെന്ന് കോൺഗ്രസ് വിശദീകരിച്ചു. വിവാദ പോസ്റ്റിനെ തള്ളി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറും രംഗത്തെത്തി.
ട്വീറ്റിലെ പരാമർശം 'സിവിൽ പാർലമെന്ററി ഭാഷാ' നിലവാരത്തിലുള്ളതായിരുന്നില്ല. ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ മുഖേന പുതിയ സോഷ്യൽ മീഡിയ മാനേജർ നടത്തിയ അപരിചിതമായ ട്വീറ്റിൽ ഖേദിക്കുകയും പിൻവലിക്കുകയും ചെയ്തു എന്നും ശിവകുമാർ ട്വീറ്റ് ചെയ്തു.
അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. 'ആരാണ് രാഹുല്‍ ഗാന്ധി?. ഞാനത് പറയുന്നില്ല. രാഹുല്‍ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളില്‍ വന്നതുമാണ്. ഒരുപാര്‍ട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല' - നളിന്‍ കുമാര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ് ഏറെ വിവാദമായതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെതിരേ ബിജെപി നേനേതാവിന്റെ വിവാദ പ്രസ്താവന. രാഹുലിനെതിരേ നളിന്‍ കുമാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ബിജെപി നേതൃത്വം മാപ്പുപറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു.