ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടാമത്തെ ദിവസം! സംസ്കാരചടങ്ങുകളിൽ ഞാൻ മുഖം ഒളിപ്പിച്ചു, കരയരുതെന്ന് അന്ന് എന്നോട് പറഞ്ഞു; മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷികത്തിൽ ഓർമകൾ പങ്കുവച്ച് രാഹുൽഗാന്ധി-വീഡിയോ
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷികത്തിൽ ഓർമകൾ പങ്കുവച്ച് കൊച്ചുമകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ഇന്ദിര ഗാന്ധിയുടെ സംസ്‌കാര ചടങ്ങില്‍ നിന്നുള്ള ഏതാനും ദൃശ്യങ്ങളാണ് രാഹുല്‍ പങ്കുവെച്ചിരിക്കുന്നത്.
മരണാനന്തര ചടങ്ങുകളിൽ ഇന്ദിരാ ഗാന്ധിയുടെ മൃതദേഹത്തിനരികെനിന്ന് വിതുമ്പുന്ന രാഹുലിനെയും വീഡിയോയിൽ കാണാം. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടാമത്തെ ദിവസമെന്നാണ് ആ ദിവസത്തെ രാഹുൽ വിശേഷിപ്പിക്കുന്നത്. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസം എന്റെ പിതാവിന്റെ സംസ്കാരച്ചടങ്ങുകൾ നടന്ന അന്നാണ്. രണ്ടാമത്തെ ദിവസം മുത്തശ്ശിയുടെ സംസ്കാരച്ചടങ്ങ് നടന്ന ദിവസമാണെന്നും രാഹുൽ പറഞ്ഞു.
സംസ്കാരചടങ്ങുകളിൽ ഞാൻ മുഖം ഒളിപ്പിക്കുന്നതായി നിങ്ങൾക്കു കാണാം. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കരയരുതെന്ന് അവര്‍ മരിക്കുന്നതിന് മുന്‍പ് എന്നോട് പറഞ്ഞിരുന്നു. പക്ഷെ എന്താണ് ദാദി ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. രണ്ട് മൂന്ന് മണിക്കൂറിന് ശേഷം ദാദി മരിച്ചു. കൊല്ലപ്പെടുമെന്ന സൂചന അവര്‍ക്ക് ഉണ്ടായിരിക്കണം. കുടുംബത്തിലെ എല്ലാവര്‍ക്കും അത്തരമൊരു തോന്നല്‍ ഉണ്ടായിരുന്നുവെന്ന് തോന്നി.
ഒരിക്കല്‍ ഭക്ഷണമേശയില്‍ ഇരിക്കുന്നതിനിടെ ദാദി പറഞ്ഞത്, രോഗം മൂലം മരിക്കുന്നതാണ് ഏറ്റവും ശപിക്കപ്പെട്ട അവസ്ഥ എന്നാണ്. ദാദിയുടെ ആ ഒരു കാഴ്ചപ്പാടില്‍ ഇതാണ് ഏറ്റവും മികച്ച മരണം, രാജ്യത്തിന് വേണ്ടി, താന്‍ സ്‌നേഹിക്കുന്ന ആശയങ്ങള്‍ക്ക് വേണ്ടി.. അത് ഇന്നെനിക്ക് മനസ്സിലാവുന്നു. രാഹുല്‍ പറഞ്ഞു.