/sathyam/media/post_attachments/PXgqcuGhvVzFhRStnZ6K.jpg)
മുംബൈ: ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോ പൊടുന്നനെ വൈറലായി.
നാദസ്വരം വായിക്കുന്ന ഒരു കലാകാരനും ഒരു കാളയുമാണ് വീഡിയോയില്‍. യുപിഐ സ്‌കാനിങ് കോഡ് തലയില്‍ തൂക്കിയ ഒരു കാളയാണ് വീഡിയോയിലുള്ളത്. നേർച്ചകള്‍ സ്വീകരിക്കുന്നതിനാണ് തലയില്‍ ക്യുആർ കോഡുമായി കാള നടക്കുന്നത് എന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം.
തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നടത്തിവരുന്ന ‘ഗംഗിരെദ്ദു’ എന്ന ആചാരമാണു വീഡിയോയില്‍ കാണുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തുടങ്ങിയ ആചാരമനുസരിച്ച് ഒരു പ്രത്യേക ഗോത്രവര്‍ഗത്തില്‍നിന്നുള്ള പുരുഷന്മാര്‍ അലങ്കരിച്ച കാളകള്‍ക്കൊപ്പം വീടുകളിലെത്തി പാട്ടും മറ്റു വിദ്യകളും ചെയ്ത് കാണികളെ രസിപ്പിക്കുകയാണ് ചെയ്യുന്നത്.
കാളയുടെ അനുഗ്രഹം സ്വീകരിച്ച് പണമോ മറ്റ് വസ്തുക്കളോ ദാനം ചെയ്താല്‍ ഭാഗ്യം വന്നുചേരുമെന്നാണു വിശ്വാസം. പണമിടപാട് ഓണ്‍ലൈനായതോടെ നേര്‍ച്ചയുടെ രീതിയും മാറുകയാണ്. കാളയുടെ തലയിലെ ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്തു കാണികള്‍ക്കു നേര്‍ച്ചയിടാം. ദസറ, ദീപാവലി തുടങ്ങിയ ഉത്സവകാലങ്ങളില്‍ ഗംഗിരെദ്ദു നടത്താറുണ്ട്.
'ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മന്റുകള്‍ വലിയ തോതില്‍ നടക്കുന്നതിന് ഇതില്‍ കൂടുതല്‍ തെളിവു വേണോ?', എന്ന കുറിപ്പോടെയാണ ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചത്.