ബെംഗളൂരു: കര്‍ണാടക മുന്‍ നിയമസഭാ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ആര്‍. രമേശ് കുമാര്‍ നിയമസഭയില്‍ ബലാത്സംഗത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. "ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍, കിടന്ന് ആസ്വദിക്കൂ'' എന്നായിരുന്നു രമേശ് കുമാറിന്റെ വിവാദ പരാമര്‍ശം.
നിയമസഭയിൽ കർഷക പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സ്പീക്കർ വിശ്വേശ്വര ഹെഗ്‌ഡെ കഗേരിയോട് എംഎൽഎമാർ സമയം ആവശ്യപ്പെടാൻ തുടങ്ങിയപ്പോഴാണ് ഇദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. എല്ലാവർക്കും സമയം അനുവദിച്ചാൽ എങ്ങനെ സെഷൻ നടത്താനാകുമെന്നായിരുന്നു എംഎല്‍എമാരുടെ ആവശ്യത്തോട് സ്പീക്കര്‍ പ്രതികരിച്ചത്.
"എനിക്ക് ഇത് നിയന്ത്രണത്തിലാക്കാനും വ്യവസ്ഥാപിതമായി മുന്നോട്ട് കൊണ്ടുപോകാനും കഴിയില്ല." എന്നായിരുന്നു സ്പീക്കറുടെ മറുപടി. തുടര്‍ന്നാണ് സ്പീക്കര്‍ക്ക് മറുപടിയായി രമേശ് കുമാര്‍ "ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍, കിടന്ന് ആസ്വദിക്കൂ'' എന്ന പരാമര്‍ശം നടത്തിയത്.
വ്യാപക പ്രതിഷേധമാണ് ഈ പരാമര്‍ശത്തിനെതിരെ ഉയര്‍ന്നത്. എന്നാല്‍ രമേഷ് കുമാര്‍ ആദ്യമായല്ല ഇത്തരത്തില്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നത്.
തന്നെ ബലാത്സംഗ ഇരയോട് ഉപമിച്ച് രമേശ് കുമാര്‍
2019-ല്‍ കര്‍ണാടക നിയമസഭയുടെ സ്പീക്കറായിരുന്നപ്പോള്‍ രമേശ് കുമാര്‍ തന്നെ ബലാത്സംഗ ഇരയുമായി താരതമ്യം ചെയ്തിരുന്നു. പാർട്ടിയിൽ നിന്ന് 50 കോടി രൂപ കൈക്കൂലി വാങ്ങിയത് എങ്ങനെയെന്ന് പരാമർശിക്കുന്ന ബിജെപി മുതിർന്ന നേതാവ് ബിഎസ് യെദ്യൂരപ്പയും മറ്റ് മുതിർന്ന നേതാക്കളും തമ്മിലുള്ള വിവാദ ഓഡിയോ ക്ലിപ്പിൽ തന്റെ പേര് ഉയർന്നതിന് പിന്നാലെയായിരുന്നു രമേശ് കുമാറിന്റെ വിവാദ പ്രസ്താവന.
അന്നത്തെ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി പുറത്തുവിട്ട ഓഡിയോ ടേപ്പുകളിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ചര്‍ച്ചയായപ്പോള്‍, തന്റെ അവസ്ഥ ഒരു ബലാത്സംഗ ഇരയുടേത് പോലെയാണെന്നായിരുന്നു രമേശ് കുമാര്‍ പറഞ്ഞത്.
Karnataka Assembly Speaker Ramesh Kumar: When you complain that a rape has happened, accused is put in jail. But his lawyers ask how did it happen? When did it happen & how many times? Rape happens once but you get raped a 100 times in the court. This is my condition. (2/2) https://t.co/r3jj2bIgIP
— ANI (@ANI) February 12, 2019
"ബലാത്സംഗം നടന്നതായി പരാതിപ്പെട്ടാൽ പ്രതിയെ ജയിലിൽ അടയ്ക്കും. എന്നാൽ ഇത് എങ്ങനെ സംഭവിച്ചുവെന്ന് അഭിഭാഷകർ ചോദിക്കുന്നു. ഇത് എപ്പോൾ സംഭവിച്ചു, എത്ര തവണ? ബലാത്സംഗം ഒരിക്കൽ സംഭവിക്കുന്നു, പക്ഷേ നിങ്ങൾ കോടതിയിൽ 100 തവണ ബലാത്സംഗം ചെയ്യപ്പെടുന്നു. ഇതാണ് എന്റെ അവസ്ഥ'', എന്നായിരുന്നു 2019-ല്‍ രമേശ് കുമാര്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവന. പിന്നീട് വനിതാ നിയമസഭാംഗങ്ങൾ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിച്ചപ്പോൾ രമേശ് കുമാർ മാപ്പ് പറഞ്ഞു. 2020-ല്‍ നിയമസഭയില്‍ മോശം ഭാഷ ഉപയോഗിച്ചതിന് ഇദ്ദേഹം നടപടി നേരിട്ടിരുന്നു.