/sathyam/media/post_attachments/c55dKKxjudMHujk94eVx.jpg)
ചെന്നൈ: 61-ാം വയസ്സിൽ എംബിബിഎസ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച മുന്‍ അധ്യാപകന്‍ തന്‍റെ സീറ്റ് വിട്ടുകൊടുത്തു. അഖിലേന്ത്യാ പ്രവേശന പരീക്ഷ (നീറ്റ്) ജയിച്ച് റാങ്ക് പട്ടികയിലിടം നേടിയ ധർമപുരി സ്വദേശിയായ കെ. ശിവപ്രകാശമാണ് മെഡിക്കൽ വിദ്യാർഥിയായ മകന്റെ ഉപദേശത്തെത്തുടർന്ന് സീറ്റുപേക്ഷിച്ചത്.
പഠിക്കണം എന്ന ആഗ്രഹത്തോടെയാണ് റാങ്ക് ലിസ്റ്റില്‍ കയറിയതെങ്കിലും തന്‍റെ മകന്‍റെ ഉപദേശ പ്രകാരം പുതുതലമുറയ്ക്ക് വഴിമാറുകയാണ് എന്നാണ് പ്രകാശം പറയുന്നത്. സർക്കാർ സ്കൂളിൽനിന്ന് അധ്യാപകനായ വിരമിച്ച ശിവപ്രകാശത്തിന് ഡോക്ടറാകണമെന്നത് കുട്ടിക്കാലംമുതലുള്ള സ്വപ്നമായിരുന്നു. നീറ്റ് യോഗ്യതാപരീക്ഷയ്ക്ക് പ്രായപരിധിയില്ലാത്തതിനാൽ കഴിഞ്ഞവർഷം പരീക്ഷയെഴുതി റാങ്ക് പട്ടികയിൽ ഇടംനേടി.
നീറ്റ് റാങ്ക് പട്ടികയില്‍ ഇദ്ദേഹത്തിന് 349 സ്ഥാനമാണ് ലഭിച്ചത്. ചെന്നൈ ഓമന്തൂര്‍ ആശുപത്രിയില്‍ നടന്ന കൌണ്‍സിലിംഗില്‍ ഇദ്ദേഹത്തിന് സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച പുതുതലമുറയിലെ ഒരു വിദ്യാര്‍ത്ഥിയുടെ അവസരം നഷ്ടമാകും എന്ന മകന്‍റെ ഉപദേശം കേട്ട് തന്‍റെ എംബിബിഎസ് സ്വപ്നം ഇദ്ദേഹം ഉപേക്ഷിച്ചു.
മെഡിക്കൽ പ്രവേശനം നേടിയാലും പ്രായാധിക്യം കാരണം പത്തോ ഇരുപതോ വർഷമേ തനിക്ക് സേവനമനുഷ്ഠിക്കാനാകൂവെന്നും, എന്നാൽ, ചെറുപ്പക്കാരായവർക്ക് 50 വർഷത്തോളം ഡോക്ടറായി ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സംഭവം ചര്‍ച്ചയായതോടെ വിശദീകരണവുമായി മെഡിക്കൽ കൗൺസലിങ് സെലക്‌ഷൻ കമ്മിറ്റി രംഗത്തെത്തി. നീറ്റ് പരീക്ഷയെഴുതാനാകുമെങ്കിലും 60 വയസ്സ് കഴിഞ്ഞവർക്കും ഇപ്പോഴത്തെ പ്ളസ്ടുവിന് പകരമുള്ള പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സ് (പി.യു.സി.) കഴിഞ്ഞവർക്കും മെഡിക്കൽ സീറ്റിന് അർഹതയില്ലെന്നും ശിവപ്രകാശത്തിന് നിയമപ്രകാരം മെഡിക്കൽ കോഴ്‌സിൽ ചേരാനാകില്ലെന്നും സെലക്‌ഷൻ കമ്മിറ്റി സെക്രട്ടറി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us