ന്യൂഡൽഹി: പാർലമെന്റിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിനെ പോലും രാഷ്ട്രീയവത്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും രാഷ്ട്രീയ അന്ധതയില്‍ മര്യാദകള്‍ മറന്നെന്നും മോദി വിമര്‍ശിച്ചു.
ഇപ്പോഴും ചിലർ 2014ൽ കുരുങ്ങി കിടക്കുകയാണ്. ശക്തികേന്ദ്രങ്ങള്‍ തള്ളിക്കളഞ്ഞത് കോണ്‍ഗ്രസ് മനസിലാക്കുന്നില്ല. പാര്‍ലമെന്‍റിനെ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുകയാണ്. സാധാരണക്കാരുമായി ഒരു ബന്ധവും കോണ്‍ഗ്രസിന് ഇല്ലെന്നും മോദി വിമര്‍ശിച്ചു.
കോൺഗ്രസ് ചെയ്‌തത് കോവിഡ് പാപമാണ്. രാജ്യം നേരിട്ട പ്രതിസന്ധിക്ക് അവരാണ് കാരണം. കോൺഗ്രസ് എല്ലാ പരിധികളും കടന്നു. ആദ്യ തരംഗത്തിന്റെ നാളുകളിൽ മുംബൈയിലെ തൊഴിലാളികൾക്ക് ടിക്കറ്റ് എടുത്തുകൊടുത്തത് കോൺഗ്രസാണ്. ആ നാളുകളിൽ എല്ലാവരും അടങ്ങിയൊതുങ്ങിയിരിക്കാനാണ് ലോകാരോഗ്യ സംഘടന അടക്കം ആവശ്യപ്പെട്ടത്. എന്നിട്ടും അവർ ടിക്കറ്റ് നൽകി. അത് കേസുകളുടെ എണ്ണം വർധിപ്പിച്ചു.
Speaking in the Lok Sabha. Watch https://t.co/WfOOasml0G
— Narendra Modi (@narendramodi) February 7, 2022
ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. അതിഥി തൊഴിലാളികളെ ദുരിതത്തിലേക്ക് തളളി വിട്ടു. ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിച്ചത്. കോണ്‍ഗ്രസ് കരുതിയത് കോവിഡിലൂടെ തന്നെ അപമാനിക്കാമെന്നാണ്. തന്‍റെ പ്രതിച്ഛായ കുറയുമെന്നും വിചാരിച്ചു. എന്നാല്‍ ഒന്നും നടന്നില്ലെന്നും മോദി പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷമായി രാജ്യം കോവിഡിനെതിരേ പോരാടുകയാണെന്നും 80% പേരും രണ്ടു ഡോസ് വാക്‌സിനുമെടുത്തെന്നും മോദി ചൂണ്ടിക്കാട്ടി. അടുത്ത നൂറ് വർഷത്തേക്ക് കോൺഗ്രസ് ഭരണം ആഗ്രഹിക്കുന്നില്ല. അവർക്ക് പ്രതീക്ഷയുമില്ല. ഈ ഭരണത്തിൽ കർഷകരുടെ നിലവാരം ഉയർന്നു. ഉത്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിയായി. സ്വയം പര്യാപ്തരാവുകയാണ് കർഷകർ. ആത്മ നിർഭർ ഭാരത് പദ്ധതിയേയും കോൺഗ്രസ് എതിർക്കുന്നുവെന്നും പ്രധാമന്ത്രി കുറ്റപ്പെടുത്തി.
ഇത്രയും തവണ പരാജയപ്പെട്ടിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ലെന്നും മോദി പരിഹസിച്ചു. കേന്ദ്ര സർക്കാരിൻ്റെ പദ്ധതികൾ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നു. പാവങ്ങള്‍ ബിജെപി ഭരണത്തില്‍ ലക്ഷാധിപതികളാകുന്നെന്നും മോദി പറഞ്ഞു.