/sathyam/media/post_attachments/W1EEAHzdzxseCNK7svuO.jpg)
ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരികെയെത്തിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണെന്നും ഔദാര്യമല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ചില വിദ്യാര്‍ത്ഥികളുടെ പ്രതികരണം പങ്കുവച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
മറ്റൊരു രാജ്യത്തേക്ക് സ്വന്തം ഉത്തരവാദിത്തത്തിൽ അതിർത്തി കടന്നെത്തുന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിനെ എങ്ങനെ രക്ഷാദൗത്യമെന്ന് പറയാമെന്നാണ് ചില വിദ്യാർത്ഥികളുയർത്തുന്ന ചോദ്യം.
യുദ്ധമുഖത്ത് കുടുങ്ങിപ്പോയ വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ സമയോചിതമായി നടപടികള്‍ കൈക്കൊള്ളാതെ തിരിച്ചെത്തുമ്പോൾ പൂവു നൽകി സ്വീകരിക്കുന്നത് അര്‍ഥശൂന്യമാണെന്ന് ബിഹാറില്‍നിന്നുള്ള വിദ്യാര്‍ഥിയായ ദിവ്യാംശു സിങ്ങ് പറഞ്ഞതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.
'അതിര്‍ത്തി കടന്ന് ഹംഗറിയില്‍ എത്തിയതിന് ശേഷം മാത്രമാണ് ഞങ്ങള്‍ക്ക് എന്തെങ്കിലുമൊരു സഹായം ലഭിച്ചത്. അതിന് മുമ്പ് ഒരു സഹായവും ലഭിച്ചിട്ടില്ല. ഞങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം സ്വന്തം നിലയ്ക്കാണ്. പത്ത് പേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പുണ്ടാക്കി ട്രെയ്‌നില്‍ കയറുകയാണ് ചെയ്തത്.
കൃത്യസമയത്ത് നടപടിയെടുത്തിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ലായിരുന്നു. തങ്ങളുടെ പൗരന്‍മാരോട് യുക്രൈന്‍ വിടാന്‍ ആദ്യം ആവശ്യപ്പെട്ടത് അമേരിക്കയാണ്. ഇപ്പോള്‍ ഞങ്ങള്‍ ഏതായാലും ഇന്ത്യയിലെത്തി. അതിനു മുമ്പ് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ കുടുംബം എന്തു ചെയ്യുമായിരുന്നു? അവരോട് ആര് സമാധാനം പറയുമായിരുന്നു? ഇപ്പോള്‍ ഈ പുഷ്പം സ്വീകരിക്കുന്നതിലെ അര്‍ഥമെന്താണ്.' ദിവ്യാംശു ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് പ്രതികരിച്ചു.