/sathyam/media/post_attachments/qNIJj1ScfD5v1Uw326kb.jpg)
ന്യൂഡൽഹി: ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസി അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
"ആർബിഐ ഒരു ക്രിപ്‌റ്റോകറൻസി പുറപ്പെടുവിക്കുന്നില്ല. പരമ്പരാഗത പേപ്പർ കറൻസി ഒരു ലീഗല്‍ ടെൻഡറാണ്, 1994-ലെ ആർബിഐ ആക്ടിന്റെ വ്യവസ്ഥകൾ പ്രകാരമാണ് ആർബിഐ ഇത് നൽകുന്നത്. പരമ്പരാഗത പേപ്പർ കറൻസിയുടെ ഡിജിറ്റൽ പതിപ്പിനെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) എന്ന് വിളിക്കുന്നു," ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.
സിബിഡിസിയുടെ ഘട്ടം ഘട്ടമായുള്ള നടപ്പാക്കലുമായി ബന്ധപ്പെട്ട് ആര്‍ബിഐ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രേഖാമൂലം നൽകിയ മറുപടിയിൽ പങ്കജ് ചൗധരി പറഞ്ഞു.
അടുത്ത സാമ്പത്തിക വർഷം മുതൽ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആർബിഐ ഒരു ഡിജിറ്റൽ രൂപ പുറത്തിറക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നത് വേഗത്തിലുള്ള കറന്‍സി മാനേജ്‌മെന്റിലേക്ക് നയിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
നോട്ടുകളുടെ അച്ചടി കുറഞ്ഞതായി രാജ്യസഭയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. 2019-20ൽ 4,378 കോടി രൂപയുടെ നോട്ടുകൾ അച്ചടിച്ചത് 2020-21ൽ 4,012 കോടി രൂപയായി കുറഞ്ഞു.