/sathyam/media/post_attachments/NYU6H4ZvH1keL9fHme7h.jpg)
ലഖ്നൗ: ഉത്തർപ്രദേശിൻ്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 37 വർഷത്തിനിടെ, സംസ്ഥാനത്തു ഭരണകാലാവധി തികച്ചു വീണ്ടും അധികാരമേറ്റ ആദ്യ മുഖ്യമന്ത്രിയാണ് യോഗി. യോഗി മന്ത്രിസഭയിൽ ഇത്തവണയും രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ട്.
തിരഞ്ഞെടുപ്പിൽ തോറ്റ കേശവ് പ്രസാദ് മൗര്യയ്ക്കു വീണ്ടും പദവി കിട്ടിയപ്പോൾ, മുൻ ഉപമുഖ്യമന്ത്രി ദിനേശ് ശർമയ്ക്കു സ്ഥാനം നഷ്ടമായി. ബ്രാഹ്മണ വിഭാഗം നേതാവ് ബ്രജേഷ് പഥകാണ് രണ്ടാമത്തെ ഉപമുഖ്യമന്ത്രി. മുഖ്യമന്ത്രിയേയും രണ്ട് ഉപമുഖ്യമന്ത്രിമാരേയും കൂടാതെ 24 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ മറ്റു മുതിർന്ന നേതാക്കൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി, ബോളിവുഡ് താരങ്ങൾ എന്നിവർ ലഖ്നൗ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിച്ചു.
ആകെ 52 പേരാണ് രണ്ടാം യോഗി സർക്കാരിൽ അംഗമാവുന്നത്. ഇതിൽ 16 പേർക്ക് ക്യാബിനറ്റ് പദവിയുണ്ട്. 14 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 20 സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ട്. ഇതിൽ അഞ്ച് പേർ വനിതകളാണ്.