ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ തലപ്പത്തു നിന്ന് പ്രഫുല്‍ പട്ടേലിനെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയേയും പുറത്താക്കി സുപ്രീം കോടതി. പുറത്താക്കല്‍ നടപടിക്കു പിന്നാലെ ഫെഡറേഷൻ്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രീം കോടതി പുതിയ സമിതിയെ നിയോഗിച്ചു.
സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് അനില്‍ ആര്‍. ദാവെയുടെ നേതൃത്വത്തിലാണ് പുതിയ സമിതി. ഫെഡറേഷന്റെ ഭരണ ചുമതല ഉടന്‍ ഏറ്റെടുക്കാന്‍ സമിതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ.ഖുറേഷി, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഭാസ്‌കര്‍ ഗാംഗുലി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് താല്‍ക്കാലിക ഭരണസമിതിയെ നിയോഗിച്ചത്. ഫെഡറേഷന്റെ ഭരണഘടന പുതുക്കല്‍, പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക തയ്യാറാക്കല്‍ എന്നീ ചുമതലകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജസ്റ്റിസ് അനില്‍ ആര്‍.ദാവെ അധ്യക്ഷനായ സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഭരണഘടനയും വോട്ടര്‍ പട്ടികയും തയ്യാറായാല്‍ ഉടന്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുമെന്നും സുപ്രീം കോടതി അറിയിച്ചു.
2017-ല്‍ പ്രഫുല്‍ പട്ടേലിനെ എ.ഐ.എഫ്.എഫിന്റെ തലപ്പത്തു നിന്ന് നീക്കിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതിയും വിധി പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റായുള്ള പട്ടേലിന്റെ തിരഞ്ഞെടുപ്പ് ദേശീയ കായിക ചട്ടം അനുസരിച്ചല്ല എന്ന് കണ്ടെത്തിയാണ് ഡല്‍ഹി ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. സ്‌പോര്‍ട്‌സ് കോഡ് പ്രകാരം പരമാവധി പന്ത്രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഒരാള്‍ക്ക് ഫെഡറേഷന്‍ അധ്യക്ഷനായി ഇരിക്കാന്‍ കഴിയില്ല.