മുംബൈ: മഹാരാഷ്ട്രയിൽ നിന്നുള്ള ആറ് രാജ്യസഭാ ഒഴിവുകളിലേക്ക് ജൂൺ 10 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ, എൻസിപി നേതാവ് ശരദ് പവാർ, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവർ മൂന്ന് പാർട്ടികളുടെയും എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി.
സേന, എൻസിപി, കോൺഗ്രസ് എന്നിവയുടെ ഭരണകക്ഷിയായ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന്റെ നേതാക്കൾ സ്വതന്ത്ര എംഎൽഎമാരുമായും ചെറിയ പാർട്ടികളുമായും പിന്തുണ തേടി ചര്‍ച്ച നടത്തിയിരുന്നു. തങ്ങളുടെ നിയമസഭാംഗങ്ങളെ സിറ്റി ഹോട്ടലിലേക്ക് മാറ്റാനും സേന തീരുമാനിച്ചു.
വിജയം സുനിശ്ചിതമാണെന്നും മൂന്ന് പാർട്ടികളിലെയും നിയമസഭാംഗങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞതായി സേന എംഎൽഎയും വക്താവുമായ സുനിൽ പ്രഭു പിടിഐയോട് പറഞ്ഞു. ബച്ചു കാഡുവിന്റെ നേതൃത്വത്തിലുള്ള പ്രഹാർ പോലുള്ള ചെറിയ പാർട്ടികളുടെ എംഎൽഎമാരും സ്വതന്ത്ര നിയമസഭാംഗങ്ങളും യോഗത്തിൽ പങ്കെടുത്തുവെന്നും സുനില്‍ പ്രഭു കൂട്ടിച്ചേര്‍ത്തു.
2019 ൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിച്ചതിന് ശേഷം എംവിഎ എംഎൽഎമാരുടെയും അതിന്റെ നേതാക്കളുടെയും ഇത്തരത്തിലുള്ള ആദ്യ യോഗമായിരുന്നു ഇത്. 288 അംഗ മഹാരാഷ്ട്ര അസംബ്ലിയിൽ ചെറിയ പാർട്ടികൾക്ക് 16 എംഎൽഎമാരുണ്ട്, അതേസമയം സ്വതന്ത്രരുടെ എണ്ണം 13 ആണ്.
ഒരു അസംബ്ലി സീറ്റ് ഒഴിഞ്ഞുകിടക്കുകയും രണ്ട് എൻസിപി എംഎൽഎമാർ (അനിൽ ദേശ്മുഖ്, നവാബ് മാലിക്) ജയിലിൽ കിടക്കുകയും ചെയ്തതോടെ വിജയിക്കുന്ന ഓരോ സ്ഥാനാർത്ഥിക്കും 41 വോട്ടുകളുടെ ക്വാട്ടയാണുള്ളത്. ആറ് സീറ്റുകളിലേക്ക് ബിജെപിയുടെ മൂന്ന് സ്ഥാനാർത്ഥികൾ, ശിവസേനയുടെ രണ്ട്, എൻസിപിയുടെയും കോൺഗ്രസിന്റെയും ഓരോ സ്ഥാനാർത്ഥി എന്നിങ്ങനെ ആകെ ഏഴ് സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. ആറാം സീറ്റിൽ ബിജെപിയുടെ ധനഞ്ജയ് മഹാദിക്കും സേനയുടെ സഞ്ജയ് പവാറും തമ്മിലാണ് മത്സരം.
രണ്ട് ദിവസത്തിനകം മുംബൈയിലേക്ക് വരാൻ ബിജെപി എംഎൽഎമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിന്തുണ ആവശ്യമെങ്കിൽ എംവിഎ തന്റെ പാർട്ടിയുമായി ബന്ധപ്പെടണമെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി പറഞ്ഞു.
സേനയുടെ 55 നിയമസഭാംഗങ്ങളെയും മുംബൈയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും അവർ ജൂൺ 10 ന് തിരഞ്ഞെടുപ്പ് വരെ ഒരുമിച്ച് നിൽക്കുമെന്നും സേന നേതാവ് സുനിൽ പ്രഭു പറഞ്ഞു. എംവിഎ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച എഐഎംഐഎം, സമാജ്‌വാദി പാർട്ടി എന്നിങ്ങനെ എല്ലാ പാർട്ടികളുമായും ചർച്ചകൾ നടക്കുന്നുണ്ടെന്ന് മുതിർന്ന ശിവസേന നേതാവും മന്ത്രിയുമായ അനിൽ പരബ് പറഞ്ഞു.
എഐഎംഐഎമ്മിനും എസ്പിക്കും രണ്ട് എംഎൽഎമാർ വീതമാണ് സഭയിലുള്ളത്. സമാജ് വാദി പാർട്ടി എംഎൽഎ റയീസ് ഷെയ്ഖും പരബുമായി കൂടിക്കാഴ്ച നടത്തി. സർക്കാരിന്റെ മതേതരത്വം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്പി മുഖ്യമന്ത്രി താക്കറെയ്ക്ക് കത്തെഴുതിയതായി ഷെയ്ഖ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പിന്തുണ തേടി ബിജെപി നേതാവ് ഗിരീഷ് മഹാജൻ ചൊവ്വാഴ്ച ഹിതേന്ദ്ര താക്കൂറിനെ കണ്ടു. ഠാക്കൂറിന്റെ ബഹുജൻ വികാസ് അഘാഡിക്ക് മൂന്ന് എംഎൽഎമാരുണ്ട്. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, അനിൽ ബോണ്ടെ, ധനഞ്ജയ് മഹാദിക് എന്നിവരെ ബിജെപി നോമിനേറ്റ് ചെയ്തപ്പോൾ സേന സഞ്ജയ് റാവുത്തിനെയും സഞ്ജയ് പവാറിനെയും സ്ഥാനാർത്ഥികളാക്കി. എൻസിപി പ്രഫുൽ പട്ടേലിനെയും കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇമ്രാൻ പ്രതാപ്ഗഢിയെയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചു.