ബെംഗളൂരു: ജൂൺ 10ന് നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് ഉറപ്പാക്കാൻ ബിജെപി കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയെ ചുമതലപ്പെടുത്തി. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് വാഗ്ദാനങ്ങൾ നൽകി നിയമസഭാംഗങ്ങളെ ക്രോസ് വോട്ടിങ്ങിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തുന്ന ബിജെപിയും ജെഡി(എസും) സീറ്റ് പിടിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്.
മുൻ മന്ത്രിയും എംഎൽഎയുമായ എച്ച്‌ഡി രേവണ്ണയെയാണ് ജെഡി(എസ്) ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന അസംബ്ലിയിൽ 224 എംഎൽഎമാരുണ്ട് - അതായത് രാജ്യസഭാ ബർത്ത് ഉറപ്പാക്കാൻ ഓരോ സ്ഥാനാർത്ഥിക്കും 45 വോട്ടുകൾ വേണം.
122 എംഎൽഎമാരുള്ള (ഒരു ബിഎസ്‌പി എംഎൽഎയും ഒരു സ്വതന്ത്രനും ഉൾപ്പെടെ) ബിജെപിക്ക് അവരുടെ രണ്ട് സ്ഥാനാർത്ഥികളായ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെയും, നടന്‍ ജഗ്ഗേഷിനെയും വിജയിപ്പിക്കാനാകും. 70 എംഎൽഎമാരുള്ള കോൺഗ്രസ് മുൻ കേന്ദ്രമന്ത്രി ജയറാം രമേശിനെയും പാർട്ടി ജനറൽ സെക്രട്ടറി മൻസൂർ ഖാനെയും രംഗത്തിറക്കിയെങ്കിലും ജയറാം രമേശിന്റെ വിജയം മാത്രമേ ഉറപ്പിക്കാനാകൂ.
32 എംഎൽഎമാരുള്ള ജെഡി(എസ്) കുപേന്ദ്ര റെഡ്ഡിയെ രംഗത്തിറക്കി. അതേസമയം, ക്രോസ് വോട്ടിംഗ് ഉണ്ടാകില്ലെന്ന് ബിജെപി ചീഫ് വിപ്പ് സതീഷ് റെഡ്ഡി എം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു സീറ്റിൽ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ സി എം ഇബ്രാഹിം പറഞ്ഞു.