തിരുവനന്തപുരം: ശശി തരൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. മല്ലികാർജ്ജുൻ ഖാർഗെ തൽസ്ഥിതി തുടരുന്നതിന്റെയും താൻ മാറ്റത്തിന്റെയും പ്രതീകങ്ങളാണെന്നുള്ള തരൂരിന്റെ വാദത്തോട് യോജിക്കുന്നുവെന്നും ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു. തരൂരിനെ കാലു വാരിയാല്‍ അത് കോണ്‍ഗ്രസിനെ തന്നെ കാലു വാരുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റ്:
കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനെ കുറിച്ചാണിത്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ആഭ്യന്തര കാര്യമാണെന്ന് കോൺഗ്രസ് നേതാക്കൾ പോലും പറയുന്നില്ല. മറിച്ച് പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമായതുകൊണ്ടാണല്ലോ കെ.സുധാകരനും വി.ഡി. സതീശനും കെ.മുരളീധരനുമൊക്കെ പരസ്യമായി പ്രതികരിക്കുന്നതും പത്രസമ്മേളനം നടത്തുന്നതുമൊക്കെ. സ്ഥാനാർത്ഥി ശശിതരൂർ എണ്ണമറ്റ അഭിമുഖങ്ങളും ആശയവിനിമയങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. 9000+ അംഗങ്ങളുള്ള ഇലക്ട്രൽ കോളേജുമായി പുലബന്ധമില്ലാത്ത ഐഐടി വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു.
ഒരു കാര്യം പറയുമ്പോൾ കോൺഫ്ലിറ്റ് ഓഫ് ഇന്ററസ്റ്റ് വ്യക്തമാക്കണം എന്നതാണല്ലോ ചട്ടം. ശശിതരൂരിനോട് എനിക്ക് ബഹുമാനവും ഇഷ്ടവുമാണ്. ഞങ്ങൾ ഒരു പാർലമെന്ററി കമ്മിറ്റിയിൽ പ്രവർത്തിക്കുന്നവരാണ്. പല കാര്യങ്ങളെ കുറിച്ചും തുറന്നു സംസാരിക്കാറുണ്ട്. ഞാൻ അംഗമായ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് മല്ലികാർജ്ജുൻ ഖാർഗെ. അദ്ദേഹത്തിന്റെ പരിഗണനയ്ക്കും വാൽസല്യത്തിനും ഞാൻ പാത്രമായിട്ടുണ്ട്.
ശശിതരൂർ കോൺഗ്രസ് അദ്ധ്യക്ഷനായി കാണണമെന്നാണ് എന്റെ ആഗ്രഹം. രണ്ട് സ്ഥാനാർത്ഥികളെ താരതമ്യം ചെയ്യുമ്പോഴുള്ള നിഗമനമാണിത്. ശശിതരൂരിന് അടിത്തട്ടിൽ ബന്ധങ്ങളില്ല, പ്രവർത്തകരുമായി സൗഹൃദമില്ല, പാരമ്പര്യമില്ല എന്നൊക്കെ പറയുന്ന വാദത്തോട് എനിക്ക് യോജിപ്പില്ല. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷന്മാരായത് കേവലം ഒരു കുടുംബത്തിന്റെ ഭാഗമായതുകൊണ്ടാണ്.
തരൂർ പറയുന്ന പലതിനോടും എനിക്ക് യോജിപ്പുണ്ട്. കോൺഗ്രസിന് ആശയപരമായും സംഘടനപരമായും ദൃഢതയുണ്ടാകണം, ഹൈക്കമാന്റ് സംസ്കാരം അവസാനിപ്പിക്കണം, സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനമെടുക്കാനുള്ള അധികാരവും ആ തീരുമാനത്തിന്റെ ഉത്തരവാദിത്വവും നൽകണം എന്നിങ്ങനെ കുറേ കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്. മല്ലികാർജ്ജുൻ ഖാർഗെ തൽസ്ഥിതി തുടരുന്നതിന്റെയും താൻ മാറ്റത്തിന്റെയും പ്രതീകങ്ങളാണെന്നുള്ള തരൂരിന്റെ വാദത്തോടാണ് എനിക്ക് യോജിപ്പ്.
ഹൈക്കമാന്റ് ത്രയത്തിന് – സോണിയ, രാഹുൽ, പ്രിയങ്ക - നോമിനി ഇല്ലെന്ന വാദം ശരിയല്ല. മൂവരും തന്നോട് ഇങ്ങനെയാണ് പറഞ്ഞത് എന്ന് തരൂർ പറയുന്നുണ്ടെങ്കിലും അതിലൊരു വഞ്ചന ഒളിഞ്ഞിരിക്കുന്നുണ്ടെന്നതിൽ തർക്കമില്ല. എ.കെ.ആന്റണി മുതൽ അശോക് ഗഹല്ലോട്ട് വരെയുള്ളവർ ഖാർഗെയ്ക്ക് വേണ്ടിയാണ് ഒപ്പു ചാർത്തിയത്. കേരളത്തിൽ പോലും ഉമ്മൻചാണ്ടി, ചെന്നിത്തല, സുധാകരൻ, സതീശൻ തുടങ്ങിയവർ ഖാർഗെക്കാണ് പിന്തുണ നൽകുന്നത്.
പി.ചിദംബരത്തിന്റെ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ്; ആര് അദ്ധ്യക്ഷനായാലും ലീഡർ രാഹുൽഗാന്ധി ആയിരിക്കും. കുടുംബം പറയാതെയോ ആഗ്രഹിക്കാതെയോ ഇത് നടക്കില്ലെന്നത് വ്യക്തം. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്. തരൂരിനെ കാലുവാരുന്നതിൽ വിജയിക്കാം, എന്നാൽ അത് കോൺഗ്രസിന്റെ തന്നെ കാലു വാരുന്നതിനു തുല്യമാണെന്നാണ് എന്റെ അനുമാനം.