ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ 65 പട്രോളിങ് പോയിന്റുകളിൽ 26 എണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കു നഷ്ടപ്പെട്ടുവെന്നു റിപ്പോർട്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചൈനയുമായുള്ള അതിർത്തി തർക്കം സങ്കീർണമായി തുടരുന്നതിനിടെ പുറത്തു വന്ന റിപ്പോർട്ട് ഗൗരവകരമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.
കാരകൊറം പാസ് മുതൽ ചുമുർ വരെ ദിവസവും ഇന്ത്യൻ സുരക്ഷാ സേന പട്രോളിങ് നടത്തേണ്ട 65 പോയിന്റുകളാണ് നിലവിലുള്ളത്. ഇതിൽ 26 എണ്ണത്തിന്റെ നിയന്ത്രണം സുരക്ഷാ സേന പട്രോളിങ് നടത്താത്തതു കൊണ്ടോ, അല്ലെങ്കിൽ മറ്റു പരിമിതികള്‍ മൂലമോ നഷ്ടപ്പെട്ടു.
ഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ വിവരങ്ങളാണു പുറത്തു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യൻ സേനയുടെ സാന്നിധ്യം കാണാത്തതിനെത്തുടർന്ന് ഈ മേഖലകളിൽ ചൈനീസ് സംഘം എത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.