ബ്രിട്ടീഷുകാർ നിർമ്മിച്ച, നൂറ്റാണ്ടോളം പഴക്കമുള്ള പാർലമെന്റ് മന്ദിരം ഉപേക്ഷിച്ച്, സ്വാതന്ത്ര്യത്തിന് 75 വർഷങ്ങൾക്കിപ്പുറം നാം പുതിയ പാർലമെന്റിലേക്ക്. ചെലവ് 1200 കോടി. പുതിയ പാർലമെന്റ് പ്രധാനമന്ത്രി ഞായറാഴ്ച രാജ്യത്തിന് സമർപ്പിക്കും. 7മണിക്കൂർ നീളുന്ന അതിഗംഭീര ഉദ്ഘാടന ചടങ്ങ്. പഴയ മന്ദിരം മ്യൂസിയമാവും. സ്മരണികയായി 75രൂപയുടെ നാണയം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ അറിയാം...
ഡൽഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കൊളോണിയൽ ഭരണത്തിന്റെ അടയാളമായ പാർലമെന്റിലാണ് ഭരണചക്രം തിരിക്കുന്നതെന്ന നാണക്കേടിന് അറുതിയാവുകയാണ്. ബ്രിട്ടീഷുകാർ നിർമ്മിച്ച പഴയ പാർലമെന്റ് കെട്ടിടത്തിന് പകരം, സ്വാതന്ത്ര്യം നേടി 75 വർഷത്തിനപ്പുറം നാം സ്വന്തമായി നിർമ്മിച്ച പാർലമെന്റ് മന്ദിരം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന് സമർപ്പിക്കുകയാണ്. 96വർഷം പഴക്കമുള്ള നിലവിലെ മന്ദിരത്തിന് ബലക്ഷയം നേരിട്ട സാഹചര്യത്തിലാണ് പുതിയ മന്ദിരം പണിതത്.
2010ൽ യു.പി.എ സർക്കാരാണ് മന്ദിരം പുതുക്കിപ്പണിയാൻ ചർച്ചകൾ തുടങ്ങിയെങ്കിലും 2019ൽ മോദി സർക്കാർ സെൻട്രൽ വിസ്‌താ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുകയായിരുന്നു. പഴയ മന്ദിരം ഇന്ത്യൻ ജനാധിപത്യത്തിന്റെ അഭിമാന സ്‌തംഭമായ മ്യൂസിയമായി മാറ്റും. മേൽക്കൂരയിൽ ആറര മീറ്റർ ഉയരവും 9,500 കിലോ ഭാരവുമുള്ള വെങ്കലത്തിൽ തീർത്ത കൂറ്റൻ അശോക സ്‌തംഭമാണ് ഹൈലൈറ്റ്. 971 കോടിക്ക് കോടി രൂപയ്ക്ക് കരാർ ഏറ്റെടുത്ത ടാറ്റാ പ്രൊജക്‌ട് ലിമിറ്റഡ് പണി തീർത്തപ്പോൾ ചെലവ് 1200 കോടിക്കു മുകളിലായി.
വെല്ലുവിളികളേറെ നേരിട്ട് കരുത്തുറ്റതായി മാറിയ ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതീകമാണ് പുതിയ പാർലമെന്റ് മന്ദിരം. ആധുനിക ശൈലിയിൽ ത്രികോണാകൃതിയിലുള്ള പുതിയ മന്ദിരത്തിന് സവിഷേഷകളേറെയുണ്ട്. ഉദ്ഘാടനത്തിന് രാഷ്‌ട്രപതിയെ ക്ഷണിക്കാത്തതിനെ ചൊല്ലി ഇരുപതോളം പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണത്തിനിടയിലും ഉദ്ഘാടന ചടങ്ങ് ചരിത്രമാവും.
7മണിക്കൂർ നീളുന്ന അതിഗംഭീര ചടങ്ങാണ് ഉദ്ഘാടനത്തിന് ഒരുക്കിയിരിക്കുന്നത്. ബ്രിട്ടണിൽ നിന്നുള്ല അധികാരകൈമാറ്റത്തിന്റെ പ്രതീകമായി 1947ൽ ബ്രിട്ടീഷ് വൈസ്രോയ് മൗണ്ട് ബാറ്റൺ പ്രഭു ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് കൈമാറിയ ചെങ്കോൽ പുതിയ മന്ദിരത്തിൽ ലോക്‌സഭാ സ്‌പീക്കറുടെ ഇരിപ്പിടത്തിന് സമീപത്തായി പ്രധാനമന്ത്രി സ്ഥാപിക്കും. ചെങ്കോൽ നിർമ്മിച്ച തമിഴ്നാട് തഞ്ചാവൂർ തിരുവവാടുതുറൈ അധീനത്തിൽ നിന്നുള്ള പുരോഹിതരാണ് ഉദ്ഘാടന ചടങ്ങിന് കാർമ്മികത്വം വഹിക്കുക. തമിഴ്നാട്ടിൽ വേരുറപ്പിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണിതെന്നും വിലയിരുത്തപ്പെടുന്നു.
പുതിയ പാർലമെന്റ് മന്ദിരം സവിശേഷകൾ ഏറെയുള്ളതാണ്. വൃത്താകൃതിയിലെ പഴയ മന്ദിരത്തിനു മുൻ വശത്തായി ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം. നാലു നിലകളുണ്ട്. ഒരെണ്ണം ഭൂമിക്കടിയിലാണ്. 64,500 ചതുരശ്ര മീറ്റർ വിസ്‌തൃതിയുണ്ട്. മൂന്ന് പ്രധാന കവാടങ്ങളുണ്ട്. അവയുടെ പേരുകൾ ജ്‌ഞാന ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ എന്നിങ്ങനെ. സംയുക്ത സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന രാഷ്‌ട്രപതിക്കും ലോക്‌സഭാ സ്‌പീക്കർ, രാജ്യസഭാ ചെയർമാൻ എന്നിവർക്കും, എംപിമാർക്കും പ്രത്യേകം കവാടങ്ങൾ. പൊതുജനങ്ങൾക്ക് രണ്ടു കവാടങ്ങളുണ്ട്.
പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളിന് പകരം ദേശീയ വൃക്ഷമായ ആൽമരത്തിന്റെ തീമിൽ നിർമ്മിച്ച സെൻട്രൽ ലോഞ്ചാണ് പുതിയ മന്ദിരത്തിലുള്ളത്. ഭരണഘടനയുടെ പകർപ്പ് അടക്കം അപൂർവ്വ വസ്‌തുക്കൾ പ്രദർശിപ്പിക്കുന്ന കോൺറ്റിറ്റ്യൂഷൻ ഹാൾ മധ്യത്തിലുണ്ട്. ലോക്‌സഭാ ചേംബറിൽ 888 എംപിമാർക്ക് ഇരിപ്പിടമുണ്ട്. പാർലമെന്റിന്റ സംയുക്ത സമ്മേളനം ഇവിടെ നടത്താം. രാജ്യസഭാ ചേംബറിൽ 384 പേർക്കിരിക്കാം. താമരയുടെ തീമിലാണ് ഇത് പണിതത്.
എല്ലാ സീറ്റുകളിലും ബയോമെട്രിക് വോട്ടിംഗ്, ഡിജിറ്റൽ ഭാഷാ പരിഭാഷാ സംവിധാനം, ഇലക്ട്രോണിക് പാനൽ തുടങ്ങിയ സൗകര്യങ്ങളുണ്ട്. എല്ലാ എംപിമാർക്കും ഡിജിറ്റൽ സൗകര്യങ്ങളും രണ്ട് ഇരിപ്പിടങ്ങളും അടങ്ങിയ കാബിനുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ്, പാർലമെന്ററികാര്യ വകുപ്പ്, ലോക്‌സഭാ സെക്രട്ടേറിയറ്റ്, രാജ്യസഭാ സെക്രട്ടേറിയറ്റ്, മുതിർന്ന എം.പിമാരുടെ മുറികൾ, കോൺഫറൻസ് മുറികൾ, സുരക്ഷാ ഉദ്യോഗസ്ഥരുടെ കാബിനുകൾ തുടങ്ങി 120 ഓഫീസുകളുണ്ട്. ലൈബ്രറി, വിശാലമായ കമ്മിറ്റി റൂമുകൾ, ഭക്ഷണ ശാലകൾ, വിപുലമായ പാർക്കിംഗ് സൗകര്യം എന്നിവയുമുണ്ട്.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും സമന്വയിപ്പിച്ച് ധനമന്ത്രാലയം 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നാണയം പുറത്തിറക്കും. 35 ഗ്രാം ഭാരവും 44 മില്ലിമീറ്റർ വ്യാസത്തിൽ 200 കുതകളുമുള്ള നാണയത്തിന്റെ ഒരു വശത്ത് പാർലമെന്റ് സമുച്ചയത്തിന്റെ ചിത്രമുണ്ടാകും. 'സൻസദ് സങ്കുൽ" എന്ന് ദേവനാഗരി ലിപിയിലും 'പാർലമെന്റ് കോംപ്ലക്സ്" എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തും. മറുവശത്ത് 75 എന്ന മൂല്യവും രൂപയുടെ ചിഹ്‌നവും അശോക സ്തംഭവും താഴെ 'സത്യമേവ ജയതേ"യും കാണാം.