വിവാഹ വേദിയില്‍ അടിച്ച് പൂസായി വരന്‍: വരനെയും ബന്ധുക്കളേയും പൂട്ടിയിട്ട് പെണ്‍വീട്ടുകാര്‍

New Update

publive-image

ഖുഷിനഗര്‍: വിവാഹവേദിയിലേക്ക് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വരണമാല്യം അണിയിക്കാനായി മദ്യപിച്ച് കാല് പോലും നിലത്ത് ഉറയ്ക്കാതെ എത്തി വരന്‍. ഉത്തര്‍ പ്രദേശിലെ ഖുഷിനഗറിലെ തിവാരി പാഢി ഗ്രാമത്തില്‍ ആണ് സംഭവം. ബിഹാറിലെ ദാര്‍ഭാംഗ ജില്ലയിലെ ഭാല്‍പാട്ടി ഗ്രാമത്തിലെ യുവാവുമായാണ് ഖുഷി നഗര്‍സ്വദേശിയായ യുവതിയുടെ വിവാഹം തീരുമാനിച്ചത്.

Advertisment

വരനെ കണ്ട വധു വേദിയില്‍ പൊട്ടിക്കരഞ്ഞതോടെയാണ് ബന്ധുക്കള്‍ വിവരം അറിയുന്നത്. വധുവിന്‍റെ സംശയം ശരിയാണെന്ന് വ്യക്തമായതോടെ വധു വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്നും പ്രഖ്യാപിച്ചു. പിന്നാലെ ഇരുവിഭാഗം ബന്ധുക്കളും ചേരി തിരിഞ്ഞ് തര്‍ക്കമായി.

ചടങ്ങിന് തങ്ങള്‍ക്കും ചെലവുണ്ടെന്നും അതിനാല്‍ സ്ത്രീധനം അടക്കം വധുവിന്‍റെ വീട്ടുകാര്‍ തന്ന സമ്മാനങ്ങള്‍ തിരികെ നല്‍കാനാവില്ലെന്ന് വരന്‍റെ ബന്ധുക്കളും നിലപാട് സ്വീകരിച്ചതോടെ സംഭവം വഷളായി. തര്‍ക്കത്തിനൊടുവില്‍ വരനെയും മാതാപിതാക്കളേയും ബന്ധുക്കളേയും പെണ്‍വീട്ടുകാര്‍ തടഞ്ഞുവച്ച് പൂട്ടിയിടുക കൂടി ചെയ്തതോടെ സംഭവം പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

വധുവിന്‍റെ ബന്ധുക്കള്‍ പൂട്ടിയിട്ട വരനെ പൊലീസുകാര്‍ സ്റ്റേഷനിലെത്തിച്ച് ചര്‍ച്ച നടത്തുകയായിരുന്നു. ഇതില്‍ സമ്മാനങ്ങളും പണവും സ്വര്‍ണവും തിരികെ നല്‍കാമെന്ന് വരന്‍ സമ്മതിച്ചു. പൊലീസുമായുള്ള ധാരണ അനുസരിച്ച് സമ്മാനങ്ങള്‍ തിരികെ നല്‍കിയതിന് പിന്നാലെയാണ് വരന്‍റെ വീട്ടുകാരെ വധുവിന്‍റെ ബന്ധുക്കള്‍ വിട്ടയച്ചത്.

Advertisment