പ്രയാഗ്‌രാജ്: ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിന്റെ പക്കൽനിന്ന് കണ്ടുകെട്ടിയ ഭൂമിയിൽ നിർമിച്ച 76 ഫ്ലാറ്റുകൾ പകുതി വില ഈടാക്കി വീടില്ലാത്ത ഭവനരഹിതരായവർക്കു നൽകി യുപി സർക്കാർ. ‘നഗരത്തിൽ അതീഖ് അഹമ്മദിന്റെ ഓഫിസ് പ്രവർത്തിച്ചിരുന്ന പ്രദേശത്തെ ഭൂമി കണ്ടുകെട്ടി. ഇപ്പോൾ അവിടെ 76 ഫ്ലാറ്റുകൾ നിര്‍മിച്ചിരിക്കുകയാണ്.’– പ്രയാഗ് രാജ് വികസന അതോറിറ്റി വൈസ് ചെയർമാൻ അരവിന്ദ് ചൗഹാൻ പറഞ്ഞു.
സംവരണത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റുകൾ കൈമാറുന്നതെന്നും അധികൃതർ അറിയിച്ചു. പട്ടികജാതി– പട്ടിക വർഗ വിഭാഗക്കാർ, മറ്റു പിന്നാക്ക സമുദായക്കാർ, അംഗവൈകല്യമുള്ള മുതിർന്ന പൗരന്മാർ എന്നിവർക്കാണ് കുടുതൽ പരിഗണന നൽകുന്നത്. ബെഡ്റൂം, ലിവിങ് റൂം, അടുക്കള, ബാൽക്കണി, പാർക്കിങ് സൗകര്യം എന്നിവയുണ്ട്. ആറ് ലക്ഷം രൂപ വിലമതിക്കുന്നതാണ് ഫ്ലാറ്റുകൾ. ഇതില്‍ മൂന്നരലക്ഷം രൂപ ആളുകളില്‍ നിന്ന് ഈടാക്കും. കേന്ദ്രസര്‍ക്കാര്‍ 1.5 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപയും സബ്‌സിഡിയായി നല്‍കും.
ഏപ്രലിൽ പ്രയാഗ്‍രാജില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവരുന്നതിടെയാണ് അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും വെടിവച്ച് കൊന്നത്. ലവ്‌ലേഷ് തിവാരി (22), മോഹിത് (സണ്ണി – 23), അരുൺ മൗര്യ (18) എന്നിവരെ സംഭവസ്ഥലത്തു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് പ്രതികള്‍ കൊലനടത്തിയത്.