ചെന്നൈ: തട്ടിപ്പുകേസിൽ അറസ്റ്റിലായതിനെ തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ പൊട്ടിക്കരഞ്ഞ് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ വി. സെന്തിൽ ബാലാജി. ബുധനാഴ്ച രാവിലെയാണ് ബാലാജിയെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടു പോയത്. ജോലി വാഗ്ദനം ചെയ്ത് പണം തട്ടിയെടുത്തു എന്നാണ് ബാലാജിക്കെതിരായ കേസ്.
17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ഒമൻഡുരാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വൻസുരക്ഷയൊരുക്കിയ ഇഡി, കേന്ദ്രസേനയെ വിന്യസിച്ചു. എയിംസിൽനിന്നുള്ള ഡോക്ടർമാരുടെ സംഘവും മന്ത്രിയെ പരിശോധിക്കാനെത്തും. തമിഴ്നാട് മന്ത്രിമാർ ബാലാജിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു.
മന്ത്രിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡിഎംകെ രംഗത്തെത്തി. ബാലാജിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ഡിഎംകെ ആരോപിച്ചു. അറസ്റ്റിനെ നിയമപരമായി നേരിടുമെന്ന് നിയമമന്ത്രി എസ്.രഘുപതിയും ബിജെപിയുടെ വിരട്ടല്‍ രാഷ്ട്രീയത്തിൽ പേടിക്കില്ലെന്ന് മന്ത്രി ഉദയനിധി സ്റ്റാലിനും പ്രതികരിച്ചു.
തമിഴ്നാട് സെക്രട്ടേറിയറ്റിനുള്ളിലും സെന്തിൽ ബാലാജിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലും അടക്കം 6 ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.