ഡൽഹി: 1700കിലോ ആയുധങ്ങളും മിസൈലുകളുമായി 50,000 അടി ഉയരത്തിൽ പറന്ന് ശത്രുസങ്കേതങ്ങൾ സ്വയം കണ്ടെത്തി ഉടനടി ആക്രമിക്കുന്ന എം.ക്യൂ-9 റീപ്പർ ഡ്രോണുകൾ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്ക.
പാകിസ്ഥാൻ, ചൈന അതിർത്തിയിൽ കര, വ്യോമ സേനകൾക്ക് ആക്രമണത്തിനുള്ള പുതിയ കുന്തമുനയായിരിക്കും അമേരിക്കയുടെ ഈ റീപ്പർ ഡ്രോണുകൾ.
27മണിക്കൂർ തുടർച്ചയായി പറന്ന് നിരീക്ഷണവും ആക്രമണവും ഒരേസമയം നടത്തുന്ന ഡ്രോണുകൾ യു.എസ്, നാസ, യു.കെ, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പെയിൻ വ്യോമസേനകൾക്ക് മാത്രമാണ് ഇപ്പോഴുള്ളത്.
ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തുമ്പോൾ ഡ്രോണുകൾ കൈമാറാനുള്ള കരാറൊപ്പിട്ടേക്കും. ഡ്രോൺ ഇടപാടിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ഇനി കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷയ്‌ക്കായുള്ള മന്ത്രിതല സമിതിയുടെ അംഗീകാരം കൂടി വേണം.
രഹസ്യ നിരീക്ഷണത്തിനും ആക്രമണത്തിനും ഒരേസമയം ഉപയോഗിക്കാവുന്ന ഡ്രോണുകൾ വരുന്നതോടെ അതിർത്തിയിൽ ഇന്ത്യയുടെ ശക്തികൂടും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (ഡി.എ.സി) ഡ്രോൺ ഇടപാടിന് അനുമതി നൽകിയത്. കരാർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
മൂന്നു സായുധ സേനകൾക്കും ഉപയോഗത്തിനുള്ളതാണ് ഡ്രോണുകളെങ്കിലും അമേരിക്കൻ ഇടപാടിൽ ഒപ്പിടുന്നത് നാവിക സേനാമേധാവിയായിരിക്കും. 2020ൽ ഡൊണാൾഡ് ട്രംപ് പ്രസിന്റായിരുന്ന സമയത്ത് തുടങ്ങിയ ചർച്ചയാണ് ഇപ്പോൾ ഫലം കാണുന്നത്.
ഇന്ത്യയിൽ ഡ്രോൺ അറ്റകുറ്റപ്പണി കേന്ദ്രം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തിൽ തട്ടിയായിരുന്നു ചർച്ച നീണ്ടുപോയത്. രഹസ്യ നിരീക്ഷണത്തിനുള്ള നിരായുധ ഡ്രോണുകളാണ് യു.എസ് ആദ്യം വാഗ്‌ദാനം ചെയ്‌തിരുന്നത്. എന്നാൽ ഇപ്പോൾ ലഭിക്കുന്നത് ആക്രമണത്തിന് ഉപയോഗിക്കാനാവുന്ന സായുധ ഡ്രോണുകളാണ്.
അമേരിക്കൻ ഡ്രോണുകളിൽ ആകാശത്തു നിന്ന് ഭൂമിയിലേക്ക് തൊടുക്കാവുന്ന മിസൈലുകളും ലേസർ-ഗൈഡഡ് ബോംബുകളും വഹിക്കാൻ ശേഷിയുണ്ട്.
ഇൻഫ്രാറെഡ് സെൻസർ, ഭൂമിയിലെ ലക്ഷ്യങ്ങൾ കൃത്യമായി പകർത്താൻ കഴിയുന്ന ക്യാമറകൾ എന്നിവയുള്ള ഡ്രോണുകൾ 27 മണിക്കൂറിലധികം തുടർച്ചയായി പറക്കും. ആയുധങ്ങൾ അടക്കം 3,850 പൗണ്ട് ഭാരമുണ്ട് ഡ്രോണുകൾക്ക്.