യമുനാ നദിയിലെ ജലനിരപ്പ്‌ സർവകാല റെക്കോഡിൽ, ജലനിരപ്പ്‌ 207.81 മീറ്ററായി ഉയർന്നു; 9000 പേരെ ഒ‍ഴിപ്പിച്ചു

New Update

ഡല്‍ഹി: യമുനയിലെ ജലനിരപ്പ്‌ സർവകാല റെക്കോഡിൽ എത്തിയതോടെ ദില്ലിയിലെ താഴ്‌ന്ന മേഖലകളിൽനിന്നും ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി. ബുധനാഴ്‌ച യമുനയിലെ ജലനിരപ്പ്‌ 207.81 മീറ്ററായി ഉയർന്നു. 1978 സെപ്തംബർ ആറിന്‌ രേഖപ്പെടുത്തിയ 207.49 മീറ്ററാണ്‌ ഇതിനുമുമ്പത്തെ ഉയർന്നനിരക്ക്‌. 9000 ത്തോളം പേരെ മേഖലയിൽ നിന്ന്‌ ഒഴിപ്പിച്ചെന്ന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ അറിയിച്ചു.

Advertisment

publive-image

താഴ്‌ന്ന പ്രദേശങ്ങളിൽ നാൽപ്പതിനായിരത്തോളംപേർ താമസിക്കുന്നുണ്ട്‌. ഇവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നീക്കം ആരംഭിച്ചു. ഹരിയാനയിലെ ഹാഥ്‌നിക്കുണ്ഡ്‌ അണക്കെട്ടിൽനിന്നും യമുനയിലേക്ക്‌ വെള്ളം തുറന്നുവിടുന്നത്‌ നിയന്ത്രിക്കണമെന്ന്‌ മുഖ്യമന്ത്രി കെജ്‌രിവാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായോട്‌ ആവശ്യപ്പെട്ടു.

പഞ്ചാബിലും ഹരിയാനയിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്‌. എൻഡിആർഎഫിന്‌ പുറമേ സൈന്യത്തിന്‍റെയും സഹായം ഹരിയാന സർക്കാർ ആവശ്യപ്പെട്ടു. വെള്ളത്തിലേക്ക്‌ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന്‌ ഷോക്കേറ്റ്‌ ഫരീദാബാദിൽ ഒരാൾ മരിച്ചു.

പഞ്ചാബിലെ പട്യാല, രൂപ്‌നഗർ, മോഗ, ലുധിയാന, മൊഹാലി, എസ്ബിഎസ് നഗർ, ഫത്തേഗഡ് സാഹിബ് ജില്ലകളിലായി പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചു. ഇരു സംസ്ഥാനത്തുമായി ഇരുപതോളം പേരാണ്‌ മരിച്ചത്‌.

കനത്ത മഴയിൽ തകർന്നടിഞ്ഞ ഹിമാചൽ പ്രദേശിൽ ബുധനാഴ്‌ച മഴ മാറിനിന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കി. മണ്ണിടിച്ചിലിലും മിന്നൽപ്രളയത്തിലും ഗതാഗതയോഗ്യമല്ലാതായ റോഡുകൾ ഭാഗികമായി തുറന്നതോടെ പലയിടത്തായി കുടുങ്ങിയ അരലക്ഷത്തോളം വിനോദസഞ്ചാരികളെ സുരക്ഷിതസ്ഥാനത്ത്‌ എത്തിച്ചെന്ന്‌ സർക്കാർ അറിയിച്ചു.

Advertisment