ബെംഗളൂരു: ബെംഗളൂരുവില്‍ ഇന്ന് ‘യുണൈറ്റഡ് വീ സ്റ്റാൻഡ്’ എന്ന മുദ്രാവാക്യമുയർത്തി ആരംഭിക്കാനിരിക്കുന്ന പ്രതിപക്ഷ കക്ഷി സമ്മേളനത്തിൽ എന്‍സിപി സ്ഥാപക നേതാവ് ശരദ് പവാർ പങ്കെടുക്കില്ല. എൻസിപിയുടെ വർക്കിങ് പ്രസിഡന്റും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ സമ്മേളനത്തിനെത്തും. സമ്മേളനത്തിന്റെ രണ്ടാം ദിനം പവാർ പങ്കെടുക്കുമെന്നാണ് വിവരം. നാളെ 11ന് ആണു സമ്മേളനത്തിന്റെ പ്രധാന ചർച്ച.
/sathyam/media/post_attachments/ltJBcXPcUKuFtiCEXCZL.jpg)
അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുൻപായി പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിനായി മുന്നിൽനിന്നു പ്രവർത്തിച്ചയാളാണ് ശരദ് പവാർ. ജൂൺ 23ന് പട്നയിൽ നടന്ന സമ്മേനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഇന്ന് ആരംഭിക്കുന്ന സമ്മേളനത്തിൽ 24 പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
ഭരിക്കുന്ന സംസ്ഥാനമെന്ന നിലയിൽ കോൺഗ്രസ് ആതിഥ്യം വഹിക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിമാരായ മമത ബാനർജി (ബംഗാൾ), എം.കെ.സ്റ്റാലിൻ (തമിഴ്നാട്), നിതീഷ് കുമാർ (ബിഹാർ), ഹേമന്ദ് സോറൻ (ജാർഖണ്ഡ്), പാർട്ടി നേതാക്കളായ ശരദ് പവാർ (എൻസിപി), സീതാറാം യച്ചൂരി (സിപിഎം), ലാലു പ്രസാദ് യാദവ് (ആർജെഡി), ഡി.രാജ (സിപിഐ) അടക്കമുള്ളവർ പങ്കെടുക്കും.
ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസിനെ എതിർക്കാൻ കോൺഗ്രസ് തീരുമാനിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പങ്കാളിത്തത്തിനും വഴിയൊരുങ്ങി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരും പങ്കെടുക്കും.