ഡൽഹി: അഭ്യൂഹങ്ങൾക്ക് വിരാമം. പഞ്ചാബ് മുഖ്യന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചു. രാജിക്കത്ത് ഗവർണ്ണർക്ക് കൈമാറി. മുപ്പതിലേറെ എംഎൽഎമാർ ആംആദ്മി പാർട്ടിയിൽ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് ഹൈക്കമാൻഡും അമരീന്ദറിനെ കൈവിട്ടത്.
ഭരണവിരുദ്ധ വികാരമുണ്ടെന്ന് എഐസിസി സർവ്വെയും അമരീന്ദറിനെതിരായി. കോൺഗ്രസ് പാർട്ടി തീരുമാനം സോണിയ ഗാന്ധി അമരീന്ദറിനെ നേരിട്ടറിയിച്ചതോടെ അദ്ദേഹം വൈകിട്ടോടെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി യുമായി സംസാരിച്ച ശേഷമാണ് രാജി വെക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.രാജി സന്നദ്ധത രാവിലെ തന്നെ സോണിയയെ അറിയിച്ചു. അപമാനിതനായാണ് പടി ഇറങ്ങുന്നതെന്ന് സോണിയ ഗാന്ധിയോട് പറഞ്ഞു. തുടരാൻ താൽപര്യമില്ലെന്നും സോണിയയെ അറിയിച്ചു.
രണ്ട് തവണ നിയമസഭ കക്ഷി യോഗം ചേർന്നിട്ടും അറിയിച്ചില്ല. മുതിർന്ന നേതാവായ തനിക്ക് എങ്ങനെ അപമാനം സഹിക്കാനാവുമെന്നും രാജിവേളയിൽ അദ്ദേഹം പറഞ്ഞു. ഭാവി തീരുമാനം സാഹചര്യങ്ങൾക്കനുസരിച്ചാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
പാർട്ടിവിടുമെന്ന എംഎൽഎമാരുടെ ഭീഷണിയാണ് ഇന്നലെ അർദ്ധരാത്രിയോടെ നേതൃമാറ്റം എന്നതിലേക്ക് എത്തിച്ചത്. ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ അമരീന്ദർ അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം.
എന്നാൽ പാർട്ടി വിടരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് അടക്കം അമരീന്ദറിനോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. അമരീന്ദർ ഒഴിഞ്ഞതോടെ നവജ്യോത് സിദ്ദു പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നെങ്കിലും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നേക്കില്ലെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.