പാലക്കാട്:പാലക്കാട് എംഡിഎംഎയുമായി റീൽസ് താരമായ യുവതി അറസ്റ്റിൽ. പ്രതികളിലൊരാളായ ഷമീന ഇന്‍സ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള താരമെന്ന് പൊലീസ്. മോഡലും ഇൻസ്റ്റഗ്രാം താരവും സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പുമാണ് യുവതിയെന്ന് പൊലീസ് പറയുന്നു.
2019ൽ തിരുവമ്പാടി, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ ഹണി ട്രാപ് കേസിലും യുവതി പ്രതിയാണെന്നാണ് പാലക്കാട് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
പിടിയിലായ രണ്ടാം പ്രതി മുഹമ്മദ് റയിസ് ഷമീനയുടെ സുഹൃത്താണ്. ഐടി പ്രഫഷനലാണ് ഇയാൾ. മാസങ്ങൾക്കു മുൻപാണ് മുഹമ്മദ് റയിസ് ഗൾഫിലെ ജോലി ഉപേക്ഷിച്ചു തൃശൂരിലെത്തിയത്.
ഇരുവരും ലക്ഷ്യം വച്ചിരുന്നത് യുവാക്കളെയാണ് എന്ന് പൊലീസ് വ്യക്തമാക്കി. 62 ഗ്രാം എംഡിഎംഎയാണ് ഥാർ ജീപ്പിൽ കടത്തുന്നതിനിടെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം കസബ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കസബ പൊലീസ് സ്റ്റേഷന് സമീപം വച്ചാണ് ഥാർ ജീപ്പ് കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ ലഹരിമരുന്ന് എത്തിച്ചത്.
ടൂറിസ്റ്റുകളെന്ന മട്ടിൽ ബെംഗളൂരുവിൽ നിന്നും മയക്കുമരുന്നുമായെത്തിയ സംഘത്തെ പൊലീസ് തടയുകയായിരുന്നു. എന്നാൽ, പൊലീസ് എത്തിയതോടെ പ്രതികള്‍ എംഡിഎംഎ അടങ്ങിയ പൊതി തന്ത്രപരമായി സമീപത്തെ കനാലിൽ ഉപേക്ഷിച്ചു.
എന്നാൽ, മൊഴികളിൽ വൈരുദ്ധ്യം തോന്നി സംശയം തോന്നിയ പൊലീസ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്‍റെ സഹായത്തോടെ കനാലിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.