തിരുവനന്തപുരം:തുലാമാസ പൂജയ്ക്കായി ഇന്ന് വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ഇന്ന് വൈകിട്ട് ശബരിമല നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിക്കും. തുടർന്ന് ആഴി തെളിയിക്കാൻ പതിനെട്ടാംപടിയിറങ്ങും. ശേഷം ഭക്തർക്ക് ദർശനം അനുവദിക്കും.
നാളെ മുതൽ തുടങ്ങുന്ന വിശേഷാൽ പൂജകൾക്ക് ശേഷം 22 ന് രാത്രി 10 ന് നട അടക്കും. ഉഷപൂജയ്ക്ക് ശേഷം നാളെ രവിലെ 8 മണിക്ക് ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള പുതിയ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടക്കും. പട്ടികയിൽ ഉള്ളത് ശബരിമലയിലേക്ക് 10 ഉം മാളികപ്പുറത്തേക്ക് എട്ടും പേരാണ്.
തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, നിരീക്ഷകൻ ജസ്റ്റിസ് ഭാസ്കരൻ, സ്പെഷൽ കമ്മിഷണർ എം.മനോജ്, എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ്. ശബരിമലയിലെ മേൽശാന്തിയെ കണ്ടെത്താനുള്ള കുറി എടുക്കുന്നത് പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വർമ്മയാണ്. പൗർണമി ജി. വർമ മാളികപ്പുറത്തെ മേൽശാന്തിയെ കണ്ടെത്താനുള്ള കുറിയും എടുക്കും.