തിരുവനനന്തപുരം : കെ.പി.സി.സി നേതൃമാറ്റ ചർച്ചകൾ സജീവമായിരിക്കെ പാർട്ടി അദ്ധ്യക്ഷൻ കെ.സുധാകരൻ മുതിർന്ന നേതാവ് എ.കെ ആന്റണിയെ സന്ദർശിച്ച് പരാതിക്കെട്ടഴിച്ചതായി സൂചന.
തനിക്ക് അനാരോഗ്യമുണ്ടെന്ന് ചിലർ മനപൂർവം പ്രചരിപ്പിക്കുകയാണെന്നും പ്രസിഡന്റിനെ മാറ്റാനാണ് തീരുമാനമെങ്കിൽ മാറിത്തരാമെന്നും പൊതുചർച്ച നടത്തി തന്നെ അപമാനിക്കരുതെന്ന് അദ്ദേഹം ആന്റണിയെ അറിയിച്ചുവെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിലുള്ളത്.
കഴിഞ്ഞ ദിവസം എഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ തന്നെ മാറ്റാൻ ഹൈക്കമാന്റ് തീരുമാനിച്ചിട്ടില്ലെന്നും ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ ഒരു നേതാവും അദ്ദേഹത്തിന്റെ ഗ്രൂപ്പുമാണെന്നും സുധാകരൻ തുറന്നടിച്ചിരുന്നു.
/sathyam/media/media_files/2025/05/05/sudhakaran-antony-654945.jpg)
ഇതിൽ കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സുധാകരന്റെ പരാതികൾ ശ്രദ്ധയോടെ ആന്റണി കേട്ടതിൽ കവിഞ്ഞ് അദ്ദേഹം എന്താവും കേന്ദ്രനേതൃത്വത്തിന് നൽകുന്ന സന്ദേശമെന്ന് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഡൽഹി ചർച്ചയിൽ ഹൈക്കമാന്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്തവരിൽ ചിലർ സുധാകരനോട് കാര്യങ്ങൾ സൂചിപ്പിച്ചിരുന്നുവെന്ന വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.
അദ്ദേഹം എല്ലാം സമ്മതിച്ചെങ്കിലും അദ്ദേഹത്തെ ചുറ്റിപ്പറ്റി സംസ്ഥാനത്ത് നിൽക്കുന്ന ചില നേതാക്കളാണ് കാര്യങ്ങളെ കുഴപ്പത്തിലാക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
കെ.പി.സി.സിയിലെ ഒരു ഉന്നത സ്ഥാനീയനാണ് ഇതിന്റെ പിന്നിലെന്നുമാണ് ഹൈക്കമാന്റിന് ലഭിച്ചിട്ടുള്ള വിവരം.
സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറുമ്പോൾ തനിക്ക് സ്ഥാനം ലഭിക്കണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടെന്ന് കരുതപ്പെടുന്നു.
ഇദ്ദേഹത്തിന്റെ നടപടികളിൽ കേരളത്തിലെ നേതാക്കളും കെ.പി.സി.സിയുടെ ചുമതലയുള്ള എ.ഐ.സി.സി നേതാക്കളും ശഹെക്കമാന്റിലെ ചിലരും കടുത്ത അമർഷത്തിലാണ്.
/sathyam/media/media_files/2025/05/05/ak-antony-k-sudhakaran-329590.webp)
നിർണ്ണായക സമയത്ത് പാർട്ടിയെ വെട്ടിലാക്കിയുള്ള നീക്കങ്ങൾക്ക് ഈ ഉന്നത സ്ഥാനീയൻ കണക്ക്പറയേണ്ടി വരുമെന്നും ചില നേതാക്കൾ സ്വകാര്യമായി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ കെ.പി.സി.സി അധ്യക്ഷന്റെ മാറ്റം സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനെടുക്കുമെന്ന് പാർട്ടി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.
രാഹുൽ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു പ്രതികരണം അദ്ദേഹം നടത്തിയത്. പാർട്ടിക്കൊരു സംവിധാനമുണ്ടെന്നും വിഷയത്തിൽ പാർട്ടി നേതൃത്വം ഉചിതമായ സമയത്ത് തീരുമാനെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തിലെ സംഘടനാ കാര്യങ്ങളിൽ ഇതുവരെ പ്രിയങ്ക ഗാന്ധി ഇടപ്പെട്ടിട്ടില്ല. കോൺഗ്രസിനെതിരെ ഇപ്പോൾ നടക്കുന്ന മാധ്യമ വിചാരണ ശരിയല്ല. എല്ലാം സംഘടനാ രീതി അനുസരിച്ച് നടക്കും.
നേതാക്കന്മാർ തമ്മിൽ കാണുമ്പോൾ ചർച്ചകൾ നടക്കും. തീരുമാനമെടുക്കേണ്ട സമയത്ത് വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ പാർട്ടിക്ക് അറിയാം.
അധ്യക്ഷ മാറ്റവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയായ ഉറവിടത്തിൽ നിന്നുള്ളതല്ല. നടന്ന ചർച്ചകളെ പറ്റി അറിയാതെ മാധ്യമങ്ങൾ തന്നെയാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.
കെ.പി.സി.സി നേതൃമാറ്റവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനായി ഇതുവരെ യോഗങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.