തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റത്തെ സംബന്ധിച്ച അഭ്യൂഹങ്ങൾ വീണ്ടും സജീവമായി.
ഇന്ന് ഡൽഹിയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയോഗവും അതിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ നേതൃത്വവുമായി നടത്തിയ ദീർഘമായ കൂടിക്കാഴ്ചയുമാണ് വീണ്ടും നേതൃമാറ്റ ചർച്ചകൾ സജീവമാക്കിയത്.
കോൺഗ്രസ് ദേശിയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായാണ് കെ.സുധാകരൻ ചർച്ച നടത്തിയത്. 40 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ നേതൃമാറ്റം ചർച്ചയായെന്നും ഇല്ലെന്നുമുളള റിപോർട്ടുകളുണ്ട്.
നേതൃമാറ്റം സംഭവിക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം നൽകാൻ കോൺഗ്രസ് ഹൈക്കമാൻഡും തയാറായിട്ടില്ല. സംഘടനാ വിഷയങ്ങളായിരുന്നു പ്രധാന ചർച്ചാ വിഷയം എന്ന് നേതാക്കൾ ഉറപ്പിക്കുന്നുണ്ട്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ എന്നിവയും ചർച്ചയായി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ എന്തായിരിക്കണമെന്നത് സംബന്ധിച്ച് ഹൈക്കമാൻഡിൻെറ കാഴ്ചപ്പാട് ഖാർഗെയും രാഹുൽ ഗാന്ധിയും കെ.സുധാകരനെ അറിയിച്ചു.
പാർട്ടി പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിനായി കെ.പി.സി.സിയിലെ സഹഭാരവാഹികളുടെ നിയമനം നടക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു. കെ.പി.സി.സിക്ക് ട്രഷറർ ഇല്ലാതായിട്ട് രണ്ടര വർഷം കഴിഞ്ഞു.
ഇത്രയും കാലമായിട്ടും പുതിയ ട്രഷററെ നിയമിക്കാൻ ഹൈക്കമാൻഡിൽ നിന്ന് ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
സഹഭാരവാഹികളുടെ ഒഴിവുകൾ നികത്താതെ സംഘടനയെ പൂർണമായി ചലിപ്പിക്കാനാവില്ലെന്നാണ് സുധാകരൻെറ വാദം. കോൺഗ്രസ് ദേശിയ അധ്യക്ഷൻ മല്ലികാർജുന ഖാർഗേയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റം ചർച്ചയായില്ലെന്ന് നേതൃത്വം പറയുമ്പോഴും പാർട്ടിയിൽ പുന:സംഘടന ഉണ്ടാകാനുളള സാധ്യത അവർ തളളിക്കളയുന്നില്ല.
സുധാകരനെ മാറ്റിയാലും ഇല്ലെങ്കിലും നേതൃമാറ്റം സംബന്ധിച്ച അനിശ്ചിതത്വം എത്രയും വേഗം ഒഴിവാക്കണമെന്ന ആവശ്യം സംസ്ഥാനത്തെ പ്രധാന നേതാക്കൾ പരസ്യമായി ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്.
സംഘടനാപരമായി കൈക്കൊളളാൻ പോകുന്നത് എന്ത് തീരുമാനാമായാലും ശരി അത് വൈകിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് പി.സി.വിഷ്ണുനാഥിനെ പോലുളളവരുടെ അഭിപ്രായം.
ഇത് ദേശിയ നേതൃത്വത്തിൻെറ കൂടി ശ്രദ്ധയിലുളളതിനാൽ കേരളത്തിലെ പാർട്ടിയെ സംബന്ധിച്ച് എന്തെങ്കിലും ഒരു തീരുമാനം വൈകാതെ ഉണ്ടാകാൻ തന്നെയാണ് സാധ്യത. എന്ത് തീരുമാനമായാലും നിലവിലുളള അധ്യക്ഷൻ കെ.സുധാകരനെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കുമെന്നാണ് കേരളത്തിൻെറ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ സംസ്ഥാന ഘടകങ്ങളിലും ഡി.സി.സി തലംവരെ എ.ഐ.സി.സി പുന:സംഘടന പ്രഖ്യാപിച്ചിരിക്കുന്നതിനാൽ നേതൃമാറ്റം ഉണ്ടാകാനുളള സാധ്യത തളളിക്കളയാനാവില്ലെന്ന് പറയുന്ന നേതാക്കളുമുണ്ട്. ഇതാണ് നേതൃമാറ്റ ചർച്ചകൾ വീണ്ടും സജീവമാകാൻ കാരണം.
കെ.പി.സി.സി നേതൃത്വം മാറുമെന്ന അഭ്യൂഹങ്ങൾ ദിവസേനയെന്നോണം പ്രചരിച്ച് കൊണ്ടിരിക്കുന്നത് കെ.സുധാകരൻെറ മനോവീര്യത്തെ ബാധിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആഗ്രഹിക്കുന്ന തരത്തിലുളള സജീവത പാർട്ടിയിൽ ഉണ്ടാകാത്തതിൻെറ കാരണം ഇതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ലോകസഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം ഉണ്ടാകുകയും താൻ മത്സരിച്ച കണ്ണൂരിൽ 1 ലക്ഷത്തിലേറെ വോട്ടിൻെറ ഭൂരിപക്ഷത്തിൽ സി.പി.എമ്മിനെ തകർത്തെറിയുകയും ചെയ്തിട്ടും ഏത് നിമിഷവും പദവിയിൽ നിന്ന് മാറ്റപ്പെടുമെന്ന പ്രചരണം അനീതിയാണന്ന അഭിപ്രായവും കോൺഗ്രസിലുണ്ട്.
സുധാകരൻെറ പകരക്കാരായി പറയപ്പെടുന്ന ആന്റോ ആന്റണിയും അടൂർ പ്രകാശും കേരളം മുഴുവൻ അറിയപ്പെടുന്നവരോ സംഘടനാ സ്വാധീനമുളളവരോ അല്ലെന്നതും പ്രശ്നമാണ്. പദവിയിൽ നിന്ന് നീക്കപ്പെട്ടാൽ കെ.സുധാകരൻ എങ്ങനെ പ്രതികരിക്കും എന്നതും നേതൃത്വത്തെ അലട്ടുന്ന പ്രശ്നമാണ്.