തിരുവനന്തപുരം : കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റാനുളള തീരുമാനത്തിൽ ഉറച്ച് കോൺഗ്രസ് ഹൈക്കമാൻഡ്.
അധ്യക്ഷ പദവിയിൽ നിന്ന് നീക്കുന്നതിന് എതിരെ കെ.സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഉയർത്തുന്ന കലാപസ്വരത്തെ അവഗണിച്ച് തീരുമാനവുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് ദേശിയ നേതൃത്വത്തിലെ ധാരണ.
കേരളത്തിലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് പുതിയ നേതാവിനെ നിയമിച്ചുകൊണ്ടുളള തീരുമാനം എത്രയും വേഗം ഉണ്ടാകുമെന്നാണ് ദേശിയ നേതൃത്വം നൽകുന്ന സൂചന.
എന്നാൽ പുതിയ അധ്യക്ഷൻ ആൻേറാ ആൻറണി തന്നെയാകുമോ എന്നതിൽ മാത്രം ദേശിയ നേതൃത്വം സ്ഥിരീകരണം നൽകുന്നില്ല.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ പാർട്ടിയെ സജീവമായി നയിക്കാൻ കഴിയുന്ന നേതാവിനെ അധ്യക്ഷനായി നിയോഗിക്കുമെന്നാണ് പ്രതികരണം.
ആൻേറാ ആൻറണിയുടേത് പരിഗണനയിൽ വന്ന പേരുകളിൽ ഒന്നുമാത്രമാണെന്നും അദ്ദേഹത്തെ കെ.പി.സി.സി അധ്യക്ഷനായി നിയമിക്കുന്ന ഒരു സൂചന പോലും ദേശിയ നേതൃത്വം അർക്കും നൽകിയിട്ടില്ലെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ആൻേറാ ആൻറണി കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നുവെന്ന പ്രചരണം കേരളത്തിൽ നിന്നാണ് തുടങ്ങിയതെന്നും ദേശിയ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ പരിഗണിക്കുമ്പോൾ നിരവിധി പേരുകൾ ചർച്ചചെയ്യുന്നത് പതിവാണ്.
അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാനാകുന്ന പല നേതാക്കളും പാർട്ടിയിലുണ്ട്. അവരിൽ നിന്ന് വിവിധ ഘടകങ്ങൾ പരിശോധിച്ച് ഏറ്റവും അനുയോജ്യനായ ആളെ കണ്ടെത്തുന്നതാണ് കോൺഗ്രസിൻെറ രീതിയെന്ന് ദേശിയ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
അധ്യക്ഷ സ്ഥാനത്തെ മാറ്റത്തിൽ കത്തോലിക്ക സഭയേയും ക്രൈസ്തവ മത മേലധ്യക്ഷന്മാരെയും വലിച്ചിട്ടത് ഒരു അടിസ്ഥാനവുമില്ലാതെയാണെന്നാണ് കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
ആൻേറാ ആൻറണിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് എതിരെ നൂറുകണക്കിന് പരാതികളാണ് എ.ഐ.സി.സി ആസ്ഥാനത്ത് ലഭിക്കുന്നത്. പ്രധാന നേതാക്കളുടെ ഇ-മെയിലിലേക്കാണ് പരാതികൾ വരുന്നത്.
തിരഞ്ഞെടുപ്പ് പോലുളള വലിയ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വരുന്ന ഘട്ടത്തിൽ ആൻേറാ ആൻറണിയെ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കരുതെന്നാണ് പരാതിയിലെ ആവശ്യം.
എതിർപ്പിൻെറ ശക്തി തിരിച്ചറിഞ്ഞുകൊണ്ടാണ് കെ.സുധാകരനെ മാറ്റുമെന്ന് പറയുമ്പോഴും ആൻേറാ ആൻറണി പകരക്കാരനാകുമെന്ന് ഉറപ്പിച്ച് പറയാൻ ദേശിയ നേതൃത്വം തയാറാകാത്തതെന്നാണ് സൂചന.
ആൻേറായെ അധ്യക്ഷനാക്കിയാൽ പാർട്ടിയിലെ ഐക്യാന്തരീക്ഷം തകരുമെന്നും ഗ്രൂപ്പുകൾ വീണ്ടും തലപൊക്കുമെന്നും നേതൃത്വം മനസിലാക്കുന്നുണ്ട്.
നേതൃമാറ്റം വിവാദമായിട്ടും കെ.സുധാകരനെ മാറ്റാനുളള തീരുമാനത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ട് പോകാത്തത് പുതിയ സംഭവവികാസങ്ങളിലുളള അതൃപ്തിയെ തുടർന്നാണെന്നാണ് സൂചന.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗേ, ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി നടന്ന ഊഷ്മളമായ കൂടിക്കാഴ്ച കഴിഞ്ഞ്, കേരളത്തിൽ മടങ്ങിയെത്തിയ ശേഷം കെ.സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും നടത്തിയ പ്രതികരണങ്ങളാണ് ഹൈക്കമാൻഡിനെ പ്രകോപിപ്പിച്ചത്.
നേരത്തെ മുതൽ കേരളത്തിലെ പാർട്ടിയിൽ നിന്ന് ഉയരുന്ന ആവശ്യം എന്നനിലയിലാണ് നേതൃമാറ്റം പരിഗണിച്ചത്.സുധാകരനെ കൂടി വിശ്വത്തിലെടുത്ത് കൊണ്ട് നടപ്പാക്കാനാണ് ശ്രമിച്ചത്.എന്നാൽ അതിനിടയിൽ പരസ്യ പ്രതികരണവും വെല്ലുവിളികളും ഉണ്ടായതിലാണ് ഹൈക്കമാൻഡിന് അതൃപ്തി.