തിരുവനന്തപുരം: പുതിയ ഡി.സി.സി അദ്ധ്യക്ഷൻമാരെയും കെ.പി.സി.സി ഭാരാവാഹികളെയും പ്രഖ്യാപിക്കുന്നതിന് മുമ്പ് അഭിപ്രായരൂപീകരണം നടത്താൻ നിരീക്ഷകരെ ചുമതലപ്പെടുത്താൻ എ.ഐ.സി.സി.
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മൂന്നു നിരീക്ഷകരെ വീതം ഏതാണ്ട് ഒരേ സമയത്ത് 14 ജില്ലകളിലുമയച്ച്, പ്രാദേശിക നേതാക്കളുടെ അഭിപ്രായം ആരായാനാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റികളുടെ നീക്കം.
ഡി.സി.സി അദ്ധ്യക്ഷൻമാർ മാറേണ്ട ഇടങ്ങളിൽ അഞ്ചിൽ കുറയാത്ത നേതാക്കളുടെ ചുരുക്കപ്പട്ടിക ഇവർ എ.ഐ.സി.സിക്ക് സമർപ്പിക്കും.
/sathyam/media/media_files/2025/05/03/NmXk1dO1EzSCludAdhX3.jpg)
സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി സംസാരിച്ച്, ഹൈക്കമാൻഡ് ഇതിൽനിന്ന് ഒരു പേരിലേക്ക് എത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരുടെയും മറ്റു ഭാരവാഹികളുടെയും കാര്യത്തിലും ഇതേതരത്തിൽ അഭിപ്രായം തേടാനാണ് സാധ്യത തെളിയുന്നത്.
കഴിഞ്ഞ പുന:സംഘടനയിൽ സമുദായം, ചില നേതാക്കളുടെ താൽപര്യം തുടങ്ങിയ പരിഗണനയിൽ പരിചയവും കാര്യപ്രാപ്തിയുമില്ലാത്തവർ നേതൃസ്ഥാനങ്ങളിലെത്തിയെന്ന വിലയിരുത്തൽ എ.ഐ.സി. സിക്കുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി, കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും മികവ് വിലയിരുത്തി നൽകിയ റിപ്പോർട്ടും എ.ഐ.സി.സിക്ക് മുന്നിലുണ്ട്.
ഒരു നിയോജക മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് പ്രസിഡന്റുമാർ, ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി , ജില്ലയിലെ മുതിർന്ന നേതാക്കൾ തുടങ്ങിയവരെ കണ്ടാവും നിരീക്ഷകർ റിപ്പോർട്ട് സമർപ്പിക്കാൻ സാധ്യതയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
/sathyam/media/media_files/2025/05/11/OiCxNBmzlrTrvlFpgQuU.jpg)
ഡി.സി.സി അദ്ധ്യക്ഷൻമാരായി പരിഗണിക്കപ്പെടേണ്ടവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തും മുമ്പ് അവർ സംഘടനാ തലത്തിൽ എടുത്ത നടപടികൾ, പാർട്ടി പരിപാടികളിലെ പ്രാതിനിധ്യം, ഏൽപ്പിച്ച ജോലികൾ കൃത്യനിഷ്ഠയോടെ ചെയ്തു തീർക്കൽ, സംഘടനാ തലത്തിലും പൊതുരംഗത്തുമുള്ള സ്വീകാര്യത തുടങ്ങിയവ കണക്കിലെടുത്താവും ഇവർ പേരുകൾ സമർപ്പിക്കുക.
/sathyam/media/media_files/9p8fqM83eQoQOZbqrSna.jpg)
ഇതേ തരത്തിൽ തന്നെ കെ.പി.സി.സി ഭാരവാഹികളുടെ കാര്യത്തിലും നടപടികളുണ്ടാവും. ഡി.സി.സികളിലെ ജനറൽ സെക്രട്ടറി, സെക്രട്ടറി, ഉപാദ്ധ്യക്ഷ സ്ഥാനങ്ങളിൽ നിന്നും മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചവരെയും ഏൽപ്പിച്ച പ്രത്യേക ജോലികളിൽ മികവ് തെളിയിച്ചവരെയും കെ.പി.സി.സി ജനറൽ സെക്രട്ടറി, സെക്രട്ടറി പട്ടികയിൽ ഉൾപ്പെടുത്തും.
ഡി.സി.സി അദ്ധ്യക്ഷ പദവിയിലും കെ.പി.സി.സി ഭാരവാഹിപ്പട്ടികയിലും പ്രവർത്തനമികവും സംഘടനാപാടവവും ഒന്നമതായി പരിഗണിക്കുമ്പോൾ സാമുദായിക സമവാക്യങ്ങൾ രണ്ടാമതായി പരിഗണിക്കപ്പെട്ടേക്കും.
എന്നാൽ ഡി.സി.സി, കെ.പി.സി.സി തലങ്ങളിൽ പുന:സംഘടന നടത്താൻ ഇതരസംസ്ഥാന നിരീക്ഷകരെ വെയ്ക്കുന്നതിനോട് പാർട്ടിക്കുള്ളിൽ പരിപൂർണ്ണമായ എതിർപ്പാണ് രൂപപ്പെടുന്നത്.
നിലവിലെ കെ.പി.സി.സി അദ്ധ്യക്ഷൻ, പ്രതിപക്ഷനേതാവ്, ഭാരവാഹികൾ, മുൻ കെ.പി.സി.സി അദ്ധ്യക്ഷൻമാർ പ്രവർത്തകസമിതിയംഗങ്ങൾ എന്നിവർ ചേർന്ന് രൂപീകരിക്കുന്ന ഒരു പൊതുമാനദണ്ഡത്തിന്റെയും, അതിനൊപ്പം സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചും പുന:സംഘടന പൂർത്തിയാക്കണമെന്നാണ് ഉയരുന്ന വാദം.
പുന:സംഘടനാ നടപടിക്രമങ്ങൾ 30 ദിവസത്തിനകം പൂർത്തിയാക്കാനാണ് തീരുമാനമെങ്കിലും ഒന്നരമാസമെങ്കിലും ഇതിനായെടുക്കുമെന്നും പറയപ്പെടുന്നു.