എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യത്തിൽ കണ്ണ് വെച്ച് സി.പി.എം. ഹൈന്ദവ ഐക്യം പ്രഖ്യാപിത നയമെന്ന് പറയുന്ന ബി ജെ പി ക്കും ഹിന്ദു വോട്ട് ലക്ഷ്യം. വർഗീയ ശക്തികളോട് സന്ധിയില്ലെന്ന് പറയുന്ന യു ഡി എഫ് സമുദായ സംഘടനകളെ പൂർണ്ണമായി പിണക്കാതെ നേട്ടം കൊയ്യാനിറങ്ങുന്നു

New Update
pinarai vellappally

കൊച്ചി: എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യത്തിൻ്റെ ചർച്ചകൾ സജീവമാകുമ്പോൾ അത് രാഷ്ട്രീയ രംഗത്ത് അലയൊലികൾ സൃഷ്ട്ടിക്കുകയാണ്.

Advertisment

എസ്. എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിരന്തരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കടന്നാക്രമിക്കുകയാണ്.


എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് രമേശ് ചെന്നിത്തലയോടുള്ള ബന്ധം വി.ഡി. സതീശനോട് ഇല്ല.


ഇരു സമുദായ സംഘടനകളുടെ ജനറൽ സെക്രട്ടറിമാരും മുഖ്യമന്ത്രി പിണറായി വിജയനോട് മൃദു സമീപനം സ്വീകരിക്കുന്നു എന്നതും ഇതുമായി ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു.

vellapallly nadeshan111

എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യം ഈ പശ്ചാത്തലത്തിലാണ് ഏറെ ശ്രദ്ധേയമാകുന്നത്. നിലവിലെ സാഹചര്യത്തിൽ ഐക്യം തങ്ങളെ തുണയ്ക്കുമെന്ന് സി പി എം കണക്ക് കൂട്ടുന്നു.

ജമാ അത്തെ ഇസ്ലാമിയുടേയും ലീഗിൻ്റെയും പേര് പറഞ്ഞ് യുഡി എഫിനെ സി പി എം നേതാക്കൾ കടന്നാക്രമിക്കുന്നത് തന്നെ ഹൈന്ദവ വോട്ട് ധ്രുവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്.


ഹൈന്ദവ ധ്രുവീകരണത്തിലൂടെ നേട്ടമുണ്ടാക്കാനാകുമെന്ന് സി.പി.എം കണക്ക് കൂട്ടുന്നു. ഹൈന്ദവ വോട്ട് , ജോസ് കെ മാണിയെ ഒപ്പം നിർത്തുന്നതിലൂടെ ലഭിക്കുന്ന ക്രൈസ്തവ വോട്ട് ഇതെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാര തുടർച്ച ലഭിക്കാൻ കാരണമാകുമെന്നാണ് സി പി എം വിലയിരുത്തൽ.


ഹൈന്ദവ ഐക്യം പ്രഖ്യാപിത ലക്ഷ്യമായി കാണുന്ന ബി ജെ പി സമുദായ സംഘടനകൾ യോജിക്കുന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ബിഡിജെഎസ് ഒപ്പമുള്ളത് കൊണ്ട് ഈഴവ വോട്ടുകൾ സമാഹരിക്കാമെന്നും ഐക്യത്തിലൂടെ എൻ.എസ്.എസ് വോട്ടുകൾ കൂടി ലഭിക്കുമെന്നും ബി ജെ പി പ്രതീക്ഷ വെച്ച് പുലർത്തുന്നു. 

bdjs and bjp

ബി ജെ പി യും മുനമ്പം വിഷയത്തിലെ ഇടപെടലോടെ ക്രൈസ്തവ വോട്ടുകൾ സ്വന്തമാക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ്. എന്നാൽ യുഡിഎഫ് ആകട്ടെ സമുദായ സംഘടനകളെ ബഹുമാനിക്കുന്ന സമീപനം സ്വീകരിക്കുമ്പോഴും വർഗീയതയോട്  സന്ധിയില്ല എന്ന നിലപാടാണ് സ്വീകരിക്കുന്നത്.

പിണറായി വിജയൻ സർക്കാരിനോടുള്ള ജനങ്ങളുടെ എതിർപ്പ് തങ്ങൾക്ക് ഗുണം ചെയ്യുമെന്നും വർഗീയ ചേരിതിരിവിലൂടെയും ധ്രുവീകരണത്തിലൂടെയും യുഡിഎഫ് അധികാരത്തിലെത്തുന്നതിന് തടയിടാനാകില്ലെന്നമാണ് കോൺഗ്രസ് വിലയിരുത്തൽ. 

തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണ നിയമസഭാ തെരഞ്ഞെടുപ്പിലും ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്.

Advertisment