തിരുവനന്തപുരം: വിഴിഞ്ഞം മദർ പോർട്ടിന്റെ പിതൃത്വം സംബന്ധിച്ച ചർച്ചകൾ രാഷ്ട്രീയ കക്ഷികൾക്കിടയിൽ സജീവമായിരിക്കെ അതിന്റെ പൂർണ്ണ അവകാശം തങ്ങൾക്കാണെന്ന് സ്ഥാപിക്കാൻ അരയും തലയും മുറുക്കി സി.പി.എം.
ഈ ഒറ്റക്കാര്യത്തിന് വേണ്ടി മാത്രമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്ന് പത്രസമ്മേളനം നടത്തിയത്. ഇന്ന് ചേർന്ന പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമായിരുന്നു പത്രസമ്മേളനം വിളിച്ചത്.
ഇന്നലെ കെ.പി.സി.സി നടത്തിയ സംവിധാൻ ബച്ചാവോ ആന്ദോളൻ പരിപാടിയിൽ കെ.മുരളീധരൻ സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും വിഷയമുയർത്തി രൂക്ഷവിമർശനത്തിന് വിധേയമാക്കിയിരുന്നു.
തുടർന്നാണ് ഇന്ന് പത്രസമ്മേളനം വിളിച്ച് തങ്ങളുടെ അവകാശവാദം ഒന്നുകൂടി മുറുക്കാൻ സി.പി.എം ശ്രമം നടത്തുന്നത്.
2011 ലെ ഉമ്മൻ ചാണ്ടി സർക്കാർ അദാനിയുമായി വിഴിഞ്ഞം തുറമുഖത്തിന്റെ ധാരണാപത്രത്തിൽ ഒപ്പുവെച്ച വിവരം മറച്ചായിരുന്നു എം.വി ഗോവിന്ദന്റെ പത്രസമ്മേളനം.
1996ലെ നായനാർ സർക്കാർ എടുത്ത നടപടികളും പിന്നീട് വന്ന വി.എസ് , പിണറായി സർക്കാരുകൾ എടുത്ത നടപടികളുമാണ് അദ്ദേഹം വിശദീകരിച്ചത്.
എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ ആഗോള ടെണ്ടറിലൂടെ കണ്ടെത്തിയ അദാനിയെ തുറമുഖ നിർമ്മാണം ഏൽപ്പിച്ച നടപടികൾ അദ്ദേഹം പരാമർശിച്ചില്ലെന്നു മാത്രമല്ല യു.ഡി.എഫ് പദ്ധതിക്ക് എതിരായിരുന്നുവെന്ന സ്ഥാപിക്കാൻ ചില കാര്യങ്ങളും അവതരിപ്പിച്ചു.
1991ൽ കെ. കരുണാകരൻ നേതൃത്വം നൽകിയ യു.ഡി.എഫ് സർക്കാരിലെ തുറമുഖ മന്ത്രിയായിരുന്ന എം.വി രാഘവൻ വിഴിഞ്ഞത്തിനായി സവീകരിച്ച നടപടികളും അദ്ദേഹം ഓർമ്മിപ്പിച്ചില്ല.
പകരം വികസനകാര്യങ്ങളിൽ പൊതു-സ്വകാര്യ പങ്കാളിത്തമാവാമെന്ന പാർട്ടി കോൺഗ്രസിന്റെ തീരുമാനവും അദ്ദേഹം മാധ്യമപ്രവർത്തകരെ ഓർമ്മിപ്പിച്ചു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അദാനിയുമായുള്ള ധാരണാപത്രം ഒപ്പുവെച്ചതിന്റെ പിന്നാലെ വിഴിഞ്ഞം പദ്ധതി 5000 കോടിയുടെ ഭൂമി കുംഭകോണമാണെന്ന ആരോപണമായിരുന്നു അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ വ്യക്തമാക്കിയത്.
പിന്നീട് പാർട്ടി മുഖപത്രമായിരുന്ന ദേശാഭിമാനിയിലും ഇതേ ആരോപണം ആവർത്തിച്ചിരുന്നു. 1991ൽ കരുണാകരൻ സർക്കാരിന്റെ കാലത്തും വിഴിഞ്ഞത്തിനെതിരായി ദേശാഭിമാനി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ ഇതെല്ലാം വിസ്മരിച്ച് തുറമുഖത്തിന്റെ പിതൃത്വം തങ്ങളുടേതാണെന്ന് ഉറപ്പിക്കാനുള്ള നീക്കമാണ് സി.പി.എം സജീവമാക്കിയിട്ടുള്ളത്.