/sathyam/media/media_files/2025/02/07/vhpwiZeKmVB0clpHsKb0.jpeg)
കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തർക്കം മുറുകുമ്പോഴും ദേശിയ നേതൃത്വത്തിൻെറ പ്രഖ്യാപനം എന്ന് ഉണ്ടാകുമെന്നതിൽ അവ്യക്തത തുടരുന്നു.
രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്ന് നേതാക്കൾ പറയാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനം എന്ന് ഉണ്ടാകുമെന്ന കാര്യത്തിൽ ആർക്കും ഒരു വ്യക്തതയുമില്ല.
വിദേശ പര്യടനം നടത്തുന്ന രാഹുൽ ഗാന്ധി ഡൽഹിയിൽ മടങ്ങിയെത്തിയ ശേഷമേ പ്രഖ്യാപനം ഉണ്ടാകു എന്നാണ് നേതാക്കളുടെ ഏറ്റവും ഒടുവിലത്തെ പ്രതികരണം.
ലൈംഗികാരോപണത്തെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിട്ട് ഒരുമാസമായിട്ടും ഇതുവരെയും പുതിയ അധ്യക്ഷനെ നിയമിക്കാത്തത് സംഘടനയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് വർഷം കോൺഗ്രസിൻെറ സമര സംഘടനയായി മാറേണ്ട യൂവജന സംഘടനക്കാണ് ഈ ദുർഗതി.
സർക്കാരിനെതിരെ സമരങ്ങളുടെ വേലിയേറ്റം നടക്കേണ്ട കാലത്ത് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വൈകിക്കുന്ന നേതൃത്വത്തിനും സംഘടനയുടെ ദുരവസ്ഥയിൽ നല്ല പങ്കുണ്ടെന്നാണ് വിമർശനം.
സ്വന്തം ഗ്രൂപ്പിൽപ്പെട്ടവരെ അധ്യക്ഷ പദവിയിൽ എത്തിക്കുന്നതിന് മാത്രം പ്രാമുഖ്യം കൊടുക്കുന്ന ഈ നേതാക്കൾ വ്യക്തിതാൽപര്യങ്ങളിൽ അഭിരമിക്കുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പെന്ന വലിയ ലക്ഷ്യത്തെക്കുറിച്ച് മറക്കുകയാണെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഉയരുന്ന വിമർശനം.
റീൽസിൻെറയും ഷോട്സിൻെറയും രാഷ്ട്രീയശൈലിക്ക് നാന്ദി കുറിച്ച നേതൃത്വം അത്തരക്കാർക്ക് സംഭവിച്ച പതനത്തെ കുറിച്ച് ഓർക്കുന്നത് നല്ലതാണെന്നും ജില്ലാതലത്തിലും താഴെത്തട്ടിലുമുളള പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഈ പതനം അനുഭവ പാഠമാക്കി മാറ്റിക്കൊണ്ട് സംഘടനക്ക് ഗുണകരമാകുന്ന തീരുമാനത്തിലേക്ക് പോകാൻ സ്വന്തം താൽപര്യങ്ങൾ നടപ്പിലാകുന്നതിന് വേണ്ടി തീരുമാനം വൈകിക്കുന്ന ഗ്രൂപ്പ് നേതാക്കൾ തയാറാകണമെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു.
സംഘടനയുടെ അടിത്തട്ട് മുതൽ പ്രവർത്തിച്ച് വന്നവരെയാണ് ആക്ഷേപങ്ങളിൽ പെട്ട് കിടക്കുന്ന ഈ കാലത്ത് സംഘടനക്ക് ആവശ്യം.
ഗ്രൂപ്പിൻെറയും വിധേയത്വത്തിൻെറയും സങ്കുചിത താൽപര്യങ്ങൾ മാറ്റിവെച്ച് ശക്തമായ തീരുമാനമെടുക്കാനുളള ആർജവം നേതൃത്വം കാട്ടണമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് ആവശ്യമുയരുന്നുണ്ട്.
എന്നാൽ ഗ്രൂപ്പുകാരനായ അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കാനുളള സമ്മർദ്ദത്തിലാണ് രമേശ് ചെന്നിത്തലയും അദ്ദേഹം നയിക്കുന്ന ഐ ഗ്രൂപ്പും.
പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും നിർദ്ദേശിച്ച പേരിൽ അബിൻ വർക്കി ഇല്ലെന്ന് മനസിലാക്കിയാണ് രമേശ് ചെന്നിത്തല കടുത്ത എതിർപ്പുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ഗ്രൂപ്പിലെ അനുയായികളെ ഇറക്കി അബിൻ വർക്കിക്കായി ചെന്നിത്തല ഗ്രൂപ്പ് സാമൂഹിക മാധ്യമങ്ങളിൽ പരസ്യമായി പ്രചരാണം തുടങ്ങിക്കൊണ്ടാണ് ചെന്നിത്തല ഗ്രൂപ്പിൻെറ സമ്മർദ്ദം.
സാമുദായിക സമവാക്യങ്ങൾ കണക്കിലെടുത്താണ് രമേശ് ചെന്നിത്തല ഗ്രൂപ്പുകാരനായ അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി പരിഗണിക്കാതിരിക്കുന്നത്.
കെ.പി.സി.സി അധ്യക്ഷനും കെ.എസ്.യു സംസ്ഥാന അധ്യക്ഷനും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും ക്രൈസ്തവ വിഭാഗത്തിൽ നിന്നുളള നേതാക്കളാണ്.
ഇനി അബിൻ വർക്കിയെ കൂടി യൂത്ത് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചാൽ സാമുദായിക സംതുലനം തെറ്റുമെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
നിർണായകമായ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ എന്നാൽ ഇത് വിചിത്രമായ വാദമാണെന്നാണ് ചെന്നിത്തല ഗ്രൂപ്പിൻെറയും അബിൻ വർക്കിയുടെയും വാദം.
സമരങ്ങളിൽ പങ്കെടുത്തതിൻെറ പേരിൽ ഉണ്ടായ കേസുകളുടെ കണക്കും മറ്റും അടങ്ങുന്ന വാർത്തകൾ ചാനലുകളിലൂടെ അവതരിപ്പിക്കുന്ന 'പ്രതിരോധ' പ്രവർത്തനങ്ങളും അബിൻ വർക്കിക്ക് വേണ്ടി നടക്കുന്നുണ്ട്.
അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഇതര നേതാക്കൾക്ക് കേസില്ലെന്ന അവാസ്തവ പ്രചരണങ്ങളും ചാനൽ വാർത്തകളിൽ കുത്തിനിറക്കുന്നുണ്ട്.
സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകൾ ബിനു ചുള്ളിയിൽ, ഒ.ജെ ജനീഷ് എന്നിവരിലേക്ക് ചുരുങ്ങിയതോടെയാണ് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പ് എല്ലാ പണിയും തുടങ്ങിയത്.
അബിൻ വർക്കിയെ അധ്യക്ഷനാക്കണമെന്ന ആവശ്യത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ചെന്നിത്തല ഗ്രൂപ്പിൻെറ തീരുമാനം.
ആവശ്യം അവഗണിക്കപ്പെട്ടാൽ ഐ ഗ്രൂപ്പുകാരായ ഭാരവാഹികൾ യൂത്ത് കോൺഗ്രസിലെ പദവികളിൽ നിന്ന് രാജിവയ്ക്കുമെന്നാണ് ഭീഷണി.