ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു

New Update

publive-image

ബർലിൻ: ജർമനിയുടെയും ജർമൻ ഫുട്ബോൾ ക്ലബ് ബയൺ മ്യൂണിക്കിന്റെയും ഇതിഹാസ സ്ട്രൈക്കർ ഗെർഡ് മുള്ളർ (75) അന്തരിച്ചു. മരണ വിവരം ബയൺ മ്യൂണിക്ക് അധികൃതർ ക്ലബിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണു പുറത്തുവിട്ടത്.

Advertisment

ക്ലബ്ബ് തലത്തില്‍ 15 വര്‍ഷം ബയേണ്‍ മ്യൂണിക്കിനുവേണ്ടിയും രാജ്യാന്തരതലത്തില്‍ പശ്ചിമജര്‍മനിക്കുവേണ്ടിയും കളിച്ചിരുന്ന മുള്ളര്‍ കഴിഞ്ഞ കുറേ നാളുകളായി അല്‍ഷിമേഴ്സ് രോഗത്തിന് ചികിത്സയിലായിരുന്നു. ലോകകപ്പ്, യൂറോപ്യൻ ചാംപ്യൻഷിപ് എന്നിവ സ്വന്തമാക്കിയിട്ടുള്ള പശ്ചിമ ജർമന്‍ ടീമിൽ അംഗമായിരുന്നു.

ലോക ഫുട്‌ബോളിലെ തന്നെ മികച്ച മുന്നേറ്റനിരക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന മുള്ളര്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡിന് ഉടമയായിരുന്നു. പിന്നീട് മിറോസ്ലാവ് ക്ലോസെയും (16) ക്രിസ്റ്റിയാനോ റൊണാള്‍ഡോയും (15) അദ്ദേഹത്തെ മറികടക്കുകയായിരുന്നു.

ബയണിനായി 607 മത്സരങ്ങളിൽ 566 ഗോളുകൾ നേടിയ താരമാണു മുള്ളർ. ബുന്ദസ്‌ലിഗയിൽ 365 ഗോൾ നേടിയിട്ടുള്ള മുള്ളറുടെ റെക്കോർഡ് ഇതുവരെ തകർക്കപ്പെട്ടിട്ടില്ല. ബുന്ദസ്‌ലിഗ സീസണിൽ ഏറ്റവും അധികം ഗോൾ നേടുന്ന താരത്തിനുള്ള പുരസ്കാരം 7 തവണ സ്വന്തമാക്കിയിട്ടുണ്ട്.

1970 ഫിഫ ലോകകപ്പില്‍ 10 ഗോളടിച്ച് സുവര്‍ണപാദുക പുരസ്‌കാരം നേടിയ മുള്ളര്‍ 1974 ലോകകപ്പിന്റെ ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെതിരേ പശ്ചിമ ജര്‍മനിയുടെ വിജയഗോളും നേടി. ഉഷിയാണു ഭാര്യ. ഏകമകൾ: നിക്കോൾ.

Advertisment