മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കേണ്ടിയിരുന്ന എടികെ മോഹന്‍ബഗാന്‍-ബെംഗളൂരു എഫ്‌സി മത്സരം മാറ്റിവച്ചിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് എടികെ മോഹന്‍ ബഗാന്റെ മത്സരം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുന്നത്.
മറ്റ് ടീമുകളെല്ലാം ഇതുവരെ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ (ഒഡീഷ 10 മത്സരങ്ങള്‍) എടികെ മോഹന്‍ബഗാന്‍ ഇതുവരെ ഒമ്പത് മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഐഎസ്എല്ലില്‍ മിക്ക ടീമുകളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴും എടികെ ഉള്‍പ്പെട്ട മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ മാറ്റിവച്ചിരിക്കുന്നത്.
ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുയാണ് എഡു ബേഡിയ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് അടക്കമുള്ള എഫ്‌സി ഗോവ താരങ്ങള്‍.
‘ഒൻപതു കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും ഇന്നലെ ഞങ്ങൾ കളത്തിലിറങ്ങേണ്ടി വന്നു. ഇന്നിതാ, മറ്റൊരു ടീമിന്റെ തുടർച്ചയായ രണ്ടാം മത്സരവും സമാനമായ കാരണത്താൽ നീട്ടിവച്ചിരിക്കുന്നു. ഇത് ആരെങ്കിലും എനിക്കൊന്ന് വിശദീകരിച്ചു തരാമോ? മായം ചേർത്ത ടൂർണമെന്റാണിത്.
കളിക്കാർക്ക് മത്സരിക്കാനുള്ള ആവേശവും ആഗ്രഹവും നഷ്ടമാകുകയാണ്. ഈ വർഷത്തെ പുതിയ ചട്ടങ്ങൾ കൊണ്ടുണ്ടായ ഏക ഗുണമാണിത്. മാർച്ച് മാസമായി ഈ ലീഗ് ഒന്ന് തീർന്നു കിട്ടാൻ കാത്തിരിക്കുകയാണ് എല്ലാവരും’ – എഡു ബേഡിയ കുറിച്ചു.
നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ സമാന ആരോപണം ഉന്നയിക്കുന്നത്. മിക്ക ടീമുകളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും എടികെയ്ക്ക് മാത്രമായി പ്രത്യേക പരിഗണന നല്‍കുന്നത് എന്തിനാണെന്നാണ് ചോദ്യം. കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ടീമിന് പരിശീലനം നടത്താനും സാധിക്കുന്നില്ല.