ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. ബുധനാഴ്ച നടന്ന ഓസ്‌ട്രേലിയൻ ഓപ്പൺ 2022 ലെ വനിതാ ഡബിൾസിന്റെ ആദ്യ റൗണ്ടിൽ തോറ്റതിന് ശേഷമായിരുന്നു താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. മിർസയും ഉക്രേനിയൻ താരമായ നദിയ കിചെനോക്കും സ്ലൊവേനിയയുടെ ടമര സിദാൻസെക്-കാജ ജുവൻ സഖ്യത്തോട് 4-6, 6-7(5) ന് തോറ്റു. അമേരിക്കയുടെ രാജീവ് റാമുമായി ചേർന്ന് മിക്‌സഡ് ഡബിൾസിൽ സാനിയ കളിക്കും.
തോൽവിയെത്തുടർന്ന്, ഇത് തന്റെ അവസാന സീസണായിരിക്കുമെന്നും അത് പൂർത്തിയാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മിർസ പ്രഖ്യാപിച്ചു. “ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചു," മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ മിർസ പറഞ്ഞു.
“അതിന് ഒരു കൂട്ടം കാരണങ്ങളുണ്ട്. പരിക്ക് മാറാന്‍ കൂടുതൽ സമയമെടുക്കുന്നതായി എനിക്ക് തോന്നുന്നു. എന്റെ മകന് മൂന്ന് വയസ്സ് പ്രായമുള്ളതിനാൽ, അവനോടൊപ്പം വളരെയധികം യാത്ര ചെയ്യുന്നതിലൂടെ ഞാൻ അവനെ അപകടത്തിലാക്കുന്നു, അത് ഞാൻ കണക്കിലെടുക്കേണ്ട കാര്യമാണ്. “എന്റെ ശരീരം ക്ഷീണിച്ചിരിക്കുന്നു. ഇന്ന് എന്റെ കാൽമുട്ട് ശരിക്കും വേദനിക്കുന്നുണ്ടായിരുന്നു"-സാനിയ പറഞ്ഞു.
2003 മുതല്‍ പ്രൊഫഷണല്‍ ടെന്നീസ് കളിക്കുന്ന സാനിയ 19 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരമായ അവർ കരിയറിൽ ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്.സിംഗിള്‍സില്‍ ഏറ്റവുമുയര്‍ന്ന റാങ്കി൦ഗ് 27 ആണ്. 2007-ലായിരുന്നു ഈ നേട്ടം സാനിയ കൈവരിച്ചത്. ടെന്നീസില്‍ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്‍റെ ഏറ്റവുമുയര്‍ന്ന റാങ്കാണിത്.
സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവ, വെരാ സ്വൊനാരേവ, മരിയോൺ ബാർട്ടോളി, മുൻ ലോക ഒന്നാം നമ്പർ താരം മാർട്ടിന ഹിംഗിസ്, ദിനാര സഫീന, വിക്ടോറിയ അസരെങ്ക എന്നിവർക്കെതിരെ ശ്രദ്ധേയമായ വിജയങ്ങൾ നേടിയിട്ടുണ്ട്. പക്ഷേ കൈത്തണ്ടയിലെ വലിയ പരിക്ക് കാരണം സിംഗിൾസ് കരിയർ ഉപേക്ഷിക്കേണ്ടി വന്നു. ഇന്ത്യയിൽ നിന്ന് ഡബ്ല്യുടിഎ കിരീടം നേടിയ രണ്ട് വനിതാ ടെന്നീസ് കളിക്കാരിൽ ഒരാളാണ് മിർസ. സിംഗിൾസ് റാങ്കിംഗിൽ ആദ്യ 100ൽ എത്തിയ ഏക വ്യക്തിയുമാണ്.