ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞാൽ, നിലവിൽ കളിക്കുന്നവരിൽ രാജ്യത്തിനായി ഏറ്റവും ഗോളുകള്‍ നേടിയ രണ്ട് താരങ്ങളാണ് ലയണല്‍ മെസിയും, സുനില്‍ ഛേത്രിയും. സുനിൽ ഛേത്രി എന്നത് ഇന്ത്യൻ ഫുട്‌ബോളിന് വെറുമൊരു പേരല്ല. 2005 മുതല്‍ ദേശീയ ടീമിനായി കളിക്കുന്ന താരത്തിന് ഇന്ന് ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയത്തിലാണ് സ്ഥാനം. ഇന്ത്യയുടെ സ്വന്തം 'ഇതിഹാസ'മായ, ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായ സുനില്‍ ഛേത്രിക്ക് ഇന്ന് 38-ാം ജന്മദിനം.
17 വര്‍ഷമായി ദേശീയ ടീമിന് വേണ്ടി കലിക്കുന്ന ഛേത്രി 129 മത്സരങ്ങളില്‍ നിന്ന് 84 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 1984 ആഗസ്റ്റ് 3 -ന് ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദിലാണ് ജനനം. 2002 -ൽ മോഹൻ ബഗാൻ ക്ലബിലൂടെയാണ് ഛേത്രി ശ്രദ്ധേയനായത്. പിന്നീട് ജെസിടിയിലേക്ക് മാറി.
ഡൽഹിയിൽ നടന്ന സന്തോഷ് ട്രോഫിയുടെ 59-ാം പതിപ്പിൽ ഛേത്രി ഡൽഹി ടീമിന്റെ ഭാഗമായിരുന്നു. ആ ടൂർണമെന്റിൽ ഗുജറാത്തിനെതിരായ ഹാട്രിക്ക് ഉൾപ്പെടെ 6 ഗോളുകൾ നേടി. ക്വാർട്ടർ ഫൈനലിൽ ഡൽഹി കേരളത്തോട് തോറ്റു, ആ മത്സരത്തിലും അദ്ദേഹം സ്കോർ ചെയ്തു.
പ്രമുഖ വിദേശ ക്ലബിന് വേണ്ടി ബൂട്ടണിയുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡും ഛേത്രിയുടെ പേരിലുണ്ട്. 2010ൽ കൻസാസ് സിറ്റി വിസാർഡിനായും 2012ൽ പോർച്ചുഗീസ് ക്ലബ് സ്‌പോർട്ടിങ് ലിസ്‌ബണിന് വേണ്ടിയും ഛേത്രി ബൂട്ടണിഞ്ഞു. ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിയുടെ നെടുംതൂണാണ് സുനില്‍ ഛേത്രി. മുംബൈ സിറ്റി എഫ്‌സിക്കു വേണ്ടിയും താരം ബൂട്ടണിഞ്ഞിട്ടുണ്ട്.
2007, 2009, 2012 നെഹ്‌റു കപ്പുകളിലും 2011, 2015, 2021 സാഫ് ചാമ്പ്യൻഷിപ്പുകളിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ താരം സുപ്രധാന പങ്ക് വഹിച്ചു. 2007, 2011, 2013, 2014, 2017, 2018-19 വർഷങ്ങളിൽ തവണ എഐഎഫ്എഫ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.
2004 മാർച്ച് 30 ന് പാകിസ്ഥാനിൽ നടന്ന സാഫ് ഗെയിംസിൽ പാകിസ്ഥാൻ അണ്ടർ 23 ടീമിനെ 1-0 ന് പരാജയപ്പെടുത്തി ഇന്ത്യൻ അണ്ടർ 20 ടീമിനായി ഛേത്രി തന്റെ ആദ്യ മത്സരം കളിച്ചു. 2005 ജൂൺ 12 ന് പാക്കിസ്ഥാനെതിരായ സീനിയർ ഇന്ത്യ ദേശീയ ഫുട്ബോൾ ടീമിനായി സുനിൽ തന്റെ ആദ്യ ഗോൾ നേടി.
ദേശീയ ടീമിലെ സ്ഥിരം സ്‌കോറർ ഇപ്പോഴും ഈ 38കാരന്‍ തന്നെ. മോഹൻ ബഗാൻറെ മുൻ പരിശീലകൻ സുബ്രതോ ഭട്ടാചാര്യയുടെ മകൾ സോനം ഭട്ടാചാര്യയാണ് സുനിൽ ഛേത്രിയുടെ ഭാര്യ. അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ഖേല്‍രത്‌ന അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.