ഭുവനേശ്വര്‍: അണ്ടര്‍ 17 വനിതാ ലോകകപ്പിന് ഇന്ത്യയില്‍ തുടക്കം. 2008ല്‍ ആരംഭിച്ചച ലോകകപ്പിന്റെ ഏഴാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. പുരുഷന്മാരുടെ 2017 ഫിഫ അണ്ടർ 17 ലോകകപ്പിന് ശേഷം ഇന്ത്യ ഫിഫ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഫിഫ വനിതാ ഫുട്ബോൾ ടൂർണമെന്റിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമാണ്.
ആതിഥേയരായ ഇന്ത്യയ്‌ക്കൊപ്പം മൊറോക്കോയും ടാൻസാനിയയും അരങ്ങേറ്റം കുറിക്കുന്നു. 2018ൽ ആദ്യ കിരീടം നേടിയ സ്പെയിനാണ് നിലവിലെ ജേതാക്കള്‍. 2020 ഫിഫ അണ്ടര്‍ -17 വനിതാ ലോകകപ്പിന്റെ ആതിഥേയരായി 2019 മാർച്ച് 15 നാണ് ഇന്ത്യയെ ആദ്യം തിരഞ്ഞെടുത്തത്. 2020 നവംബർ 17 ന്, കൊവിഡ് മഹാമാരി മൂലം ടൂർണമെന്റിന്റെ 2020 പതിപ്പ് റദ്ദാക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. പകരം, 2022 ലെ ടൂർണമെന്റിന്റെ അടുത്ത പതിപ്പിന്റെ ആതിഥേയരായി ഇന്ത്യയെ തീരുമാനിക്കുകയായിരുന്നു.
2022 ഓഗസ്റ്റ് 16-ന് മൂന്നാം കക്ഷികളിൽ നിന്നുള്ള അനാവശ്യ സ്വാധീനം മൂലം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ ഫിഫ വിലക്കിയിരുന്നു. തുടര്‍ന്ന് ഇന്ത്യയില്‍ നടത്താനിരുന്ന ലോകകപ്പും അനിശ്ചിതത്വത്തിലായി. എന്നാല്‍ ഓഗസ്റ്റ് 26ന് വിലക്ക് നീങ്ങിയതോടെ മത്സരം ഇന്ത്യയില്‍ നടക്കുന്നതിനുള്ള തടസവും നീങ്ങി.