മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മാർച്ച് 18ന് ഗോവയിലെ മർഗോവിലുള്ള ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ടീമുകൾക്കുള്ള പരിശീലന ഗ്രൗണ്ടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉള്ളതിനാൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം ഫൈനൽ മത്സരത്തിനായി തിരഞ്ഞെടുക്കുയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി, എടികെ മോഹൻ ബഗാൻ, ബെംഗളൂരു എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എന്നിവ ഇതിനകം പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. പ്ലേ ഓഫില്‍ അവശേഷിക്കുന്ന ഒരു സ്ഥാനത്തിനായി ഒഡീഷ എഫ്‌സിയും, എഫ്‌സി ഗോവയും തമ്മിലാണ് പോരാട്ടം.
പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ മുംബൈയും, ഹൈദരാബാദും സെമി ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ചെന്നൈയിന്‍ എഫ്‌സി, ഈസ്റ്റ് ബംഗാള്‍, ജംഷെദ്പുര്‍ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകള്‍ ഇതിനകം പുറത്തായി. മാർച്ച് 3 മുതൽ പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കുമെന്ന് ഐഎസ്എൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.