ട്വിറ്ററിന് സമാനമായ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോം ഇൻസ്റ്റാഗ്രാം അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ

New Update

 ഇലോൺ മസ്കുമായി മത്സരം പ്രഖ്യാപിച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാം. ട്വിറ്ററിന് സമാനമായ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോം ഇൻസ്റ്റാഗ്രാം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂൺ അവസാനത്തോടെ പുതിയ പ്ലാറ്റ്ഫോമിനെ പരിചയപ്പെടുത്തുമെന്നാണ് സൂചന. മസ്ക് ട്വിറ്റര്‍ മേധാവി സ്ഥാനം ഏറ്റെടുത്ത ശേഷം ട്വിറ്ററിന്‍റെ ജനപ്രീതിയിലുണ്ടായ ഇടിവ് മുതലെടുക്കുകയാണ് ഇൻസ്റ്റാഗ്രാമിന്‍റെ ലക്ഷ്യം.

Advertisment

publive-image

എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ഇൻസ്റ്റഗ്രാമിന്‍റെ പുതിയ ആപ്പാകും ഇതെന്ന പ്രത്യേകതയുമുണ്ട്. ലിയ ഹേബർമാൻ എന്ന ടിപ്പ്സ്റ്ററാണ് ഇതിനെക്കുറിച്ചുള്ള സൂചനകൾ പുറത്തു വിട്ടിരിക്കുന്നത്. തന്റെ ഐസിവൈഎംഐ സബ്ട്രാക്ക് ന്യൂസ് ലെറ്ററിലാണ് ലിയ ഇതെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

പി92 എന്നതാണ് ഈ ആപ്പിന്റെ കോഡ് നെയിം. ഇൻസ്റ്റഗ്രാമിന്റെ പുതിയ ടെക്സ്റ്റ് അധിഷ്ഠിത ആപ്പിലൂടെ കാര്യങ്ങൾ പറയൂ, പ്രേക്ഷകരുമായി നേരിട്ട് സംസാരിക്കൂ എന്നാണ് ആപ്പ് ഡിസ്ക്രിപ്ഷനിൽ പറയുന്നത്. ടെക്സ്റ്റിനൊപ്പം ലിങ്കുകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയും ഷെയർ ചെയ്യാനാകുമെന്ന പ്രത്യകതയുമുണ്ട്.

ലൈക്ക് ചെയ്യാനും റിപ്ലെ നല്കാനുള്ള ഓപ്ഷനും ഇതിലുണ്ടാകും.  ഇൻസ്റ്റാഗ്രാമിന്റേയും ട്വിറ്ററിന്റേയും മിക്സഡ് രൂപമാണ് ഈ ആപ്പെന്നും റിപ്പോർട്ടിൽ പറയുന്നു. മാസ്റ്റഡൺ പോലുള്ള മറ്റ് ആപ്പുകളുമായി ബന്ധിപ്പിച്ചായിരിക്കും ഈ ആപ്പിന്റെ പ്രവർത്തനം. കൂടാതെ പ്രൈവസിയുടെ ഭാഗമായി  ആരെല്ലാം റിപ്ലൈ ചെയ്യണം, മെൻഷൻ ചെയ്യണം എന്നെല്ലാം തീരുമാനിക്കാനുള്ള സൗകര്യം സെറ്റിങ്‌സിലുണ്ടാവും.  ആളുകൾക്ക് നിങ്ങളുടെ അക്കൗണ്ട് ഫോളോ ചെയ്യാനും ആശയവിനിമയം നടത്താനും പബ്ലിക്ക് ഉള്ളടക്കങ്ങൾ കാണാനുമാകും.  ട്വീറ്റ് പോലെയാണ് പോസ്റ്റുകളും ടൈംലൈനിൽ പ്രദർശിപ്പിക്കപ്പെടുക.

ട്വിറ്ററിന്റെ പുതിയ സിഇഒയായി ലിൻഡ യാക്കാരിനോ ചുമതലയേൽക്കുമെന്ന്  കഴിഞ്ഞ ദിവസമാണ് ട്വിറ്റർ സിഇഒ എലോൺ മസ്ക് അറിയിച്ചത്. 2011 മുതൽ എൻബിസി യൂണിവേഴ്‌സലിൽ ജോലി ചെയ്യുന്ന ആളാണ് ലിൻഡ യക്കരിനോ. ലിങ്ക്ഡ്ഇൻ പ്രൊഫൈലിലെ വിവരം അനുസരിച്ച് ഗ്ലോബൽ അഡൈ്വർട്ടൈസിങ് ആന്റ് പാർട്ണർഷിപ്പ് ചെയർമാനാണ് ലിൻഡ. മുമ്പ് എൻബിസിയുടെ കേബിൾ എന്റർടെയ്ൻമെന്റിന്റെയും ഡിജിറ്റൽ അഡ്വർട്ടൈസിങ് സെയിൽസ് ഡിവിഷന്റെയും മേധാവിയായിരുന്നു.

എൻബിസിയ്ക്ക് മുമ്പ് ടേണർ എന്റർടെയ്ൻമെന്റിലായിരുന്നു ലിൻഡ.  എൻബിസി യുണിവേഴ്‌സലിന്റെ പീക്കോക്ക് എന്ന സ്ട്രീമിങ് സേവനത്തിലേക്ക് വരുമാനം കണ്ടെത്തുന്നത് ലിൻഡയാണ്. ആപ്പിൾ, സ്‌നാപ്ചാറ്റ്, ബസ്ഫീഡ്, ട്വിറ്റർ, യൂട്യൂബ് എന്നിവരുമായുള്ള പാർട്ണർഷിപ്പിൽ കമ്പനിയ്ക്ക് വേണ്ടി 10000 കോടി ഡോളർ ഇവർ സമാഹരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisment