Advertisment

ഇന്നോവ കാറിൽ പോകവേ, മുകൾ ഭാഗത്തെ സീറ്റ് ബെൽറ്റ് പിന്നിലേക്ക് മാറ്റി താഴത്തെ ബെൽറ്റ് മാത്രം ഇട്ടു. ഈ മണ്ടത്തരം ചെയ്തില്ലായിരുന്നെങ്കിൽ ഒരു പോറൽ പോലുമില്ലാതെ ഞാൻ രക്ഷപ്പെട്ടേനെ... യാത്രക്കാർ ഏത് സീറ്റിൽ ആണെങ്കിലും സീറ്റ് ബെൽറ്റ് നിർബന്ധപൂർവം ധരിക്കണം. മുൻ സീറ്റിൽ മാത്രമല്ല നടുവിലും പിൻ സീറ്റിലും ബെൽറ്റ് ധരിക്കണം - അഭ്യർത്ഥനയുമായി ആഭ്യന്തര സെക്രട്ടറി വി.വേണു

New Update

publive-image

Advertisment

തിരുവനന്തപുരം: മൂന്നാഴ്ച മുൻപ് കായംകുളത്തിനടുത്തു വച്ച് ഇന്നോവ കാർ ലോറിയിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി വി.വേണു, ഭാര്യയും തദ്ദേശവകുപ്പ് അഡി. ചീഫ്സെക്രട്ടറി ശാരദാ മുരളീധരൻ, മകൻ ശബരി അടക്കമുള്ളവർ സുഖം പ്രാപിക്കുന്നു. അപകടത്തെക്കുറിച്ച് വി.വേണു ഇന്നലെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വാഹന യാത്രക്കാരെല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്നതാണ്.

വേണുവിന്റെ ഹൃദയസ്പർശിയായ പോസ്റ്റ് ഇങ്ങനെ:- ''ഞാനും ശാരദയും മകനും ഉൾപ്പെടെ ഏഴ് പേരുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. ഗൺമാനും സുഹൃത്തുക്കളും യാതൊരു അപകടവും ഇല്ലാതെ രക്ഷപ്പെടുകയും ബാക്കി നാലുപേർക്കും പരിക്കേൽക്കുകയും ചെയ്തു. പരിക്കുകൾ ഗുരുതരമാണെങ്കിലും ആരുടെയും ജീവന് ഭീഷണിയില്ല.

എന്റെ തലയോട്ടിയിൽ സംഭവിച്ചിട്ടുള്ള പൊട്ടലുകളും മറ്റു പരിക്കുകളും അപകടത്തിന്റെ വ്യാപ്തി വച്ച് നോക്കുമ്പോൾ നിസ്സാരമാണെന്ന് പറയേണ്ടിയിരിക്കുന്നു. ഞാനിപ്പോൾ ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തിയിട്ടുണ്ട്. സംസാരിക്കുവാൻ വിഷമമുണ്ട്, അതുകൊണ്ടാണ് ഫോൺ കോളുകൾ സ്വീകരിക്കാത്തത്. വാരിയെല്ലുകൾക്കുള്ള ഒടിവ് കാരണം ശാരദയ്ക്ക് പൂർണ വിശ്രമം ആവശ്യമാണ്. അണുബാധയുടെ ഭീതിയുള്ളതിനാൽ സന്ദർശകർക്ക് വിലക്കുണ്ട്.

അപകടം ഇത്ര വലുതായിരുന്നിട്ടും ആഘാതം ഇത്ര മാത്രമായി പരിമിതപ്പെട്ടത് സീറ്റ് ബെൽറ്റ് ധരിച്ചതുകൊണ്ടു മാത്രമാണ്. മുന്നിലിരുന്നവർക്ക് എയർബാഗിന്റെ പരിരക്ഷയും ലഭിച്ചു. ഞാൻ മാത്രം മേൽഭാഗത്തെ ബെൽറ്റ് പിന്നിലേക്ക് മാറ്റി, കീഴ് ഭാഗത്തെ ബെൽറ്റ് മാത്രമാണ് ഉപയോഗിച്ചത്. അതുകൊണ്ടാണ് എനിക്കു മാത്രം ഇത്രയധികം പരിക്കേറ്റത്.

publive-image

ഈ മണ്ടത്തരം ചെയ്തില്ലായിരുന്നെങ്കിൽ ഒരു പോറൽ പോലുമില്ലാതെ ഞാൻ രക്ഷപ്പെട്ടേനെ. യാത്രക്കാർ ഏത് സീറ്റിൽ ആണെങ്കിലും സീറ്റ് ബെൽറ്റ് നിർബന്ധപൂർവം ധരിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്. മുൻ സീറ്റിൽ മാത്രമല്ല നടുവിലും പിൻ സീറ്റിലും ഉള്ള യാത്രക്കാർ കൃത്യമായും ബെൽറ്റ് ധരിച്ചിരിക്കണം. അതുപോലെ പ്രധാനമാണ് രാത്രികാലത്തെ അനാവശ്യ യാത്ര ഒഴിവാക്കുന്നതും.

അപകടം നടന്ന സ്ഥലത്ത് ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ, അസമയത്തും പ്രാഥമിക ശുശ്രൂഷ നൽകിയ കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ, മറ്റു ആരോഗ്യ പ്രവർത്തകർ, പരുമല മാർ ഗ്രേഗോരിയസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോ. ശ്രീകുമാറും ടീം അംഗങ്ങളും, അവിടെയുള്ള സ്പെഷ്യലിസ്റ്റുകൾ, ഐസിയുവിലെ സിസ്റ്റർമാർ, എല്ലാറ്റിനും ചുക്കാൻ പിടിക്കുന്ന റവ. ഫാദർ പൗലോസ്... ഞങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ യത്നിച്ച ഓരോ വ്യക്തിയും ഞങ്ങളുടെ ഓർമകളിൽ ജ്വലിച്ചു നിൽക്കും.

ആശുപത്രിയിൽ എത്തി വിവരങ്ങൾ അന്വേഷിച്ച ഗവർണർ, മുഖ്യമന്ത്രി, സഭാ തിരുമേനിമാർ, മന്ത്രി വീണാ ജോർജ്, ബഹുമാന്യരായ മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡിഷണൽ ചീഫ് സെക്രട്ടറി ഡോ ആശാതോമസ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, മെഡിക്കൽ കോളജിലെ വിദഗ്ദ്ധ സംഘം, ജില്ലാ കളക്ടർമാരായ ദിവ്യയും ജയശ്രീയും കൃഷ്ണതേജയുമടക്കം ഉദ്യോഗസ്ഥ സഹപ്രവർത്തകർ, ഞങ്ങളുടെ കുടുംബാംഗങ്ങൾ... എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി...

ആശ്വാസവചനങ്ങളും പ്രോത്സാഹനവും ഞങ്ങൾക്ക് കൂടുതൽ കരുത്തു പകരും. പലരും സന്ദേശങ്ങളിലൂടെയും നേരിട്ടും ഫോൺ ചെയ്തും വിവരങ്ങൾ അന്വേഷിക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയും ചെയ്തു. നിങ്ങളുടെ എല്ലാം സ്നേഹത്തിനും ശ്രദ്ധയ്ക്കും ആശ്വാസ വാക്കുകൾക്കും ഞാൻ ആദ്യമേ നന്ദി പറഞ്ഞുകൊള്ളട്ടെ.''

Advertisment