ജനശതാബ്ദി മുന്നോട്ടെടുത്തു: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ പരിഭ്രാന്തരായി

author-image
nidheesh kumar
New Update

publive-image

Advertisment

തിരുവനന്തപുരം: യാത്രക്കാരെല്ലാം കയറുംമുന്നേ കണ്ണൂരേക്കുള്ള ജനശതാബ്ദി മുന്നോട്ടെടുത്തത് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വലിയ പരിഭ്രാന്തിയുണ്ടാക്കി. യാത്രക്കാരിൽ ചിലരാണ് ചങ്ങല വലിച്ച് വണ്ടി നിർത്തിയത്.

തീവണ്ടി മുന്നോട്ടെടുക്കുമ്പോൾ ഓരോ ബോഗിക്കു മുന്നിലും പത്തും ഇരുപതും യാത്രക്കാർ കയറാനായി നിൽപ്പുണ്ടായിരുന്നു. തീവണ്ടി മുന്നോട്ടെടുത്തതോടെയാണ് യാത്രക്കാർ പരിഭ്രാന്തരായത്.

റെയിൽവേ സ്റ്റേഷനിൽ നേരിയതോതിൽ സംഘർഷാവസ്ഥയുണ്ടാവുകയും ചെയ്തു. തിക്കിലും തിരക്കിലും പ്ലാറ്റ്ഫോമിൽ വീണ് ചില യാത്രക്കാർക്ക് ചെറുതായി പരിക്കേറ്റു. ഇവർക്ക് പരിചരണങ്ങൾ നൽകി. പിന്നീട് എട്ടു മിനിറ്റ് വൈകിയാണ് ജനശതാബ്ദി പുറപ്പെട്ടത്.

ഞായറാഴ്ച 6.55-ന് എത്തുന്ന തീവണ്ടി ഏഴുമണിക്കാണ് പുറപ്പെടുന്നത് എന്ന ധാരണയിലായിരുന്നു യാത്രക്കാർ. എന്നാൽ ഇത് 6.59 ആക്കിയത് അറിഞ്ഞിരുന്നില്ല. നോർത്ത് റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ മാറുന്നത് അറിയാൻ സാധിക്കാത്ത പ്രശ്നവുമുണ്ട്.

തീവണ്ടിപ്പാത വളയുന്നിടത്താണ് സിഗ്നൽ എന്നതിനാൽ റെയിൽവേ സ്റ്റേഷന്റെ കവാടഭാഗത്തുനിന്ന് നോക്കിയാൽ കാണാനും സാധിക്കില്ല.: തീവണ്ടി മുന്നോട്ടെടുത്തപ്പോഴേക്കും ചിലർ കവാടത്തിൽ തൂങ്ങാൻ ശ്രമിച്ചതുകണ്ട് സ്ത്രീകളടക്കം നിലവിളിയായി. ഇതോടെയാണ് 'ഡി അഞ്ച്' ബോഗിയിലുണ്ടായിരുന്ന യാത്രക്കാർ ചങ്ങല വലിച്ചത്.

തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി കണ്ണൂർക്കുള്ള ജനശതാബ്ദി എക്സ് പ്രസിന് എറണാകുളം നോർത്ത് (ടൗൺ) സ്റ്റേഷനിൽ സ്റ്റോപ്പ് നാലുമിനിറ്റാണ്. നേരത്തെ ഇത് അഞ്ചു മിനിറ്റ് ആയിരുന്നു. ഞായർ, വെള്ളി ദിവസങ്ങളിൽ യാത്രക്കാർ കൂടുതലുള്ളതിനാൽ കയറാനും ഇറങ്ങാനും നാലുമിനിറ്റ് മതിയാവാറില്ല. എന്നിട്ടും നാലുമിനിറ്റാക്കി സമയം കുറച്ചിരിക്കുകയാണ്. യാത്രക്കാർ ഏറെയുള്ള ഞായർ, വെള്ളി ദിവസങ്ങളിൽ വണ്ടികയറാനായി ഉന്തും തള്ളും ഉണ്ടാകാറുണ്ട്.

Advertisment