അബുദാബി: തിങ്കളാഴ്‍ച രാവിലെ അബുദാബിയിലുണ്ടായ സ്‍ഫോടനങ്ങള്‍ക്ക് പിന്നില്‍ ഹൂതികളാണെന്ന് യുഎഇയുടെ സ്ഥിരീകരണം. സംഭവം ആസൂത്രിതമാണെന്നും യുഎഇ അറിയിച്ചു. യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎഇയുടെ മണ്ണില്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അതിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും പ്രസ്‍താവന പറയുന്നു. ആക്രമണത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്നും യുഎഇ വ്യക്തമാക്കി.
രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. രാവിലെ 10 മണിയോടെ മുസഫയിലും അബുദാബി വിമാനത്താവളത്തിന് സമീപത്തുള്ള നിര്‍മാണ മേഖലയിലുമായിരുന്നു സ്‍ഫോടനങ്ങള്‍. ഡ്രോൺ വിഭാഗത്തിൽപ്പെടുന്ന ചെറിയ പറക്കുന്ന വസ്തുക്കളാവാം സ്ഫോടനത്തിനു കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തലെന്നു യുഎഇ വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു.