/sathyam/media/post_attachments/7RKDiDLpNM6OXB6oQShk.jpg)
തിരുവനന്തപുരം: ബ്രഹ്മപുരത്തുണ്ടായ തീപിടുത്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊച്ചി കോർപ്പറേഷൻ പിരിച്ചുവിടണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. മാലിന്യ സംസ്കരണത്തിൽ കോർപ്പറേഷൻ പരാജയമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. കൊച്ചിയിലെ വിഷപ്പുക അയൽ ജില്ലകളിലേക്ക് പടർന്നു കൊണ്ടിരിക്കുകയാണ്. ഒരാഴ്ച കഴിഞ്ഞിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ചുമതലപ്പെട്ടവർ തയ്യാറായിട്ടില്ല.
മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഒന്നും പറയുന്നില്ല. ചുരുങ്ങിയത് മേയറോട് രാജി വെയ്ക്കാൻ എങ്കിലും സി പി എം നിർദ്ദേശിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.
വൈക്കം വിശ്വന്റെ മരുമകന് കരാർ നൽകിയ ജാള്യത മറക്കാൻ ആണോ മുഖ്യമന്ത്രി പ്രതികരിക്കാതിരിക്കുന്നത് എന്നറിയില്ല.കൊച്ചിയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ആരും പ്രതികരിക്കുന്നില്ല. ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത്ത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രിയുമായും കേന്ദ്ര നഗര വികസന മന്ത്രിയുമായും സംസാരിക്കും.ബംഗളുരുവിൽ അയോഗ്യരാക്കിയ കമ്പനിയെ ബ്രഹ്മപുര പ്ലാന്റിന്റെ ചുമതല ഏൽപ്പിച്ചത് തന്നെ അഴിമതിയാണ്. അഴിമതിയുടെ വിഷപ്പുകയാണ് കൊച്ചിയിൽ ഇപ്പോൾ പടരുന്നതെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ ആരോപിച്ചു.
നരേന്ദ്ര മോഡിയും, അമിത് ഷായും, ജെ പി നദ്ദയും കേരളത്തിലെ പ്രധാന ലോക സഭാ മണ്ഡലങ്ങളിൽ സന്ദർശനം നടത്തും. അതിന്റെ ഭാഗമായാണ് കേന്ദ്ര അഭ്യന്തര വകുപ്പുമന്ത്രി അമിത് ഷാ ഇന്നു തൃശ്ശൂരിൽ എത്തുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ ഉണ്ടായ തെറ്റ് തൃശൂരിലെ ജനങ്ങൾ തിരുത്തുമെന്നും വി മരളീധരൻ പറഞ്ഞു. എം പി അല്ലാതിരുന്നിട്ടും സുരേഷ് ഗോപി വലിയ തോതിലുള്ള പ്രവർത്തനമാണ് കാഴ്ചവച്ചത്. തൃശൂരും കേരളവും ബി ജെ പി ക്ക് അപ്രാപ്യമല്ലെന്നും അദ്ദേഹം പറഞ്ഞു
ബംഗാൾ ഭരിച്ച കാലത്ത് സംസ്ഥാനം ആർക്കും വിട്ടു കൊടുക്കില്ല എന്നായിരുന്നു സി പി എമ്മിന്‍റെ അവകാശ വാദം. അതുകൊണ്ട് ഗോവിന്ദൻ മാസ്റ്റർ പറയുന്നതൊന്നും മുഖവിലയ്ക്കെടുക്കില്ല.മുപ്പത് വർഷമായി ഭരിച്ച നാട്ടിൽ ഒരു സീറ്റ് പോലും സി പി എമ്മിന് ഇല്ല എന്നത് ഗോവിന്ദൻ മാഷും കൂട്ടരും മറക്കരുതെന്നും വി. മുരളീധരൻ പറഞ്ഞു.