വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ കുട്ടിയുടെ അച്ഛന് കുത്തേറ്റു

അര്‍ജുനെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണണമെന്നും പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ഹര്‍ജ്ജിയും നല്‍കും.

author-image
shafeek cm
New Update
vandiperiyar stab.jpg


വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു. കേസില്‍ കുറ്റവിമുക്തമാക്കപ്പെട്ട അര്‍ജുന്റെ ബന്ധുവാണ് കുത്തിയത്. പെണ്‍കുട്ടിയുടെ മുത്തച്ഛനും കുത്തേറ്റു. അര്‍ജുന്റെ പിതാവിന്റെ സഹോദരന്‍ പാല്‍രാജാണ് ഇരുവരെയും ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാര്‍ ടൗണിലെ പശുമലയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവരെ പീരിമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. 

Advertisment

രാവിലെ അച്ഛനും മുത്തച്ഛനും ബൈക്കില്‍ പോകുന്ന വഴി അര്‍ജുന്റെ ബന്ധുവിനെ കണ്ടു. ഇയാള്‍ ഇരുവരെയും അശ്ലീല ആംഗ്യം കാണിച്ചു. ഇത് ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമുണ്ടായി. ഇത് പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. പാല്‍രാജ് കുട്ടിയുടെ അച്ഛന്റെ ഇരുകാലുകളുടെയും തുടകളിലാണ് കുത്തിയത്. നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മുത്തച്ഛന് പരിക്കേറ്റത്. 

കേസില്‍ അര്‍ജുനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ശക്തമായി മുന്നോട്ട് പോകാനായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിരുന്നു. എന്നാല്‍ തനിക്കും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് പ്രതിയായിരുന്ന അര്‍ജുന്‍ ഹൈക്കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം നേടിയിരുന്നു. വണ്ടിപ്പെരിയാര്‍ പൊലീസിനും ജില്ലാ പോലീസ് മേധാവിക്കുമാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അര്‍ജുനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വീട്ടില്‍ പോകാന്‍ സാധിക്കുന്നില്ലെന്ന് ആരോപിച്ച് അര്‍ജുന്റെ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 

നേരത്തേ കേസില്‍ സര്‍ക്കാര്‍ നല്‍കുന്ന അപ്പീലില്‍ പെണ്‍കുട്ടിയുടെ കുടുംബവും കക്ഷി ചേരും. അര്‍ജുനെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണണമെന്നും പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ഹര്‍ജ്ജിയും നല്‍കും. ഇതിനായി കുടുംബാംഗങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടികാഴ്ചയും നടത്തും. സാക്ഷിമൊഴികളും വിധിപ്പകര്‍പ്പും മറ്റ് തെളിവുകളും വിശകലനം ചെയ്ത് അടുത്ത ദിവസം തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് വിവരം.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയെ അതിക്രൂരമായ വിധത്തിലാണ് കൊലപ്പെടുത്തിയതെന്ന് പറഞ്ഞിരുന്നു. പീഡന ശ്രമത്തിനിടെ ബോധംകെട്ട പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഷാളില്‍ കെട്ടിത്തൂക്കിയെന്നാണു കണ്ടെത്തല്‍. പൊലീസ് പ്രതി പട്ടികയില്‍ ചേര്‍ക്കപ്പെട്ടിരുന്ന വ്യക്തി കോടതിവിധി വന്നതിനെ തുടര്‍ന്ന് പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. 

vandiperiyar news
Advertisment