മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. അവയുടെ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പൊതുതാല്പര്യ ഹർജിയാണ് കോടതി തള്ളിയത്. ഹർജി തീർത്തും തെറ്റിദ്ധാരണാജനകമാണെന്നും ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ, ജസ്റ്റിസ് അനിരുദ്ധ പി മെയ്യെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. "ഉച്ചഭാഷിണി അനുവദനീയമായ പരിധിക്കപ്പുറം ശബ്ദത്തിന്റെ അളവ് വർദ്ധിപ്പിച്ചത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു" ബെഞ്ച് പറഞ്ഞു.
"രാവിലെ ഉച്ചഭാഷിണിയിലൂടെ കേൾക്കുന്ന മനുഷ്യശബ്ദം, ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന തരത്തിൽ ഡെസിബെൽ ലെവൽ കൈവരിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കുന്നില്ല. ഇത് പൊതുജനങ്ങൾക്ക് എങ്ങനെയാണ് ആരോഗ്യപരമായ അപകടങ്ങൾ ഉണ്ടാക്കുന്നത്," കോടതി നിരീക്ഷിച്ചു. മസ്ജിദുകളിലെ ഉച്ചഭാഷിണിയുടെ ഉപയോഗം ശബ്ദ മലിനീകരണം ഉണ്ടാക്കുകയും, പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുകയും അസൗകര്യം ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് ബജ്‌റംഗ്ദൾ നേതാവ് ശക്തിസിൻഹ് സാല സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
"താങ്കളുടെ ക്ഷേത്രത്തിൽ, താലപ്പൊലിയും വാദ്യമേളങ്ങളുമുള്ള പ്രഭാത ആരതിയും പുലർച്ചെ മൂന്ന് മണിക്ക് ആരംഭിക്കുന്നു, ഇത് ആർക്കും ഒരു തരത്തിലുള്ള ശബ്ദ മലിനീകരണവും ഉണ്ടാക്കുന്നില്ലേ? മണിയുടെയും, ചേങ്ങിലയുടെയും മുഴക്കം ക്ഷേത്രപരിസരത്ത് മാത്രമായി ഒതുങ്ങുന്നതാണെന്ന് പറയാമോ? ക്ഷേത്രത്തിന് പുറത്ത് ശബ്ദം കേൾക്കുന്നില്ലേ?” വാദം കേൾക്കുന്നതിനിടെ ഹർജിക്കാരന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു.
ഇത്തരത്തിലുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കില്ലെന്ന് ബെഞ്ച് പറഞ്ഞു. “ഇത് വർഷങ്ങളായി തുടരുന്ന വിശ്വാസവും ആചാരവുമാണ്, 5-10 മിനിറ്റ് മാത്രമാണ് ഇത് നിലനിൽക്കുന്നത്,” കോടതി അഭിപ്രായപ്പെട്ടു. ഒരു ദിവസത്തിന്റെ വിവിധ സമയങ്ങളിലാണ് പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതെന്നും വാദം കേൾക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. ശബ്‌ദ മലിനീകരണം അളക്കാൻ ശാസ്ത്രീയമായ ഒരു രീതി നിലവിലുണ്ടെന്ന് ബെഞ്ച് പറഞ്ഞു. എന്നാൽ പത്ത് മിനിറ്റ് ദൈർഘ്യമുള്ള പ്രാർത്ഥന ശബ്ദ മലിനീകരണത്തിന് കാരണമാകുമെന്ന് തെളിയിക്കാൻ ഹർജിക്കാരൻ പരാജയപ്പെട്ടു. മസ്ജിദുകളുടെ അയൽപക്കങ്ങളിൽ വിവിധ സമുദായങ്ങളിലും മതങ്ങളിലും പെട്ട ആളുകൾ താമസിക്കുന്നുവെന്നും ഇത് ആരോഗ്യപരമായ അപകടങ്ങൾക്കും അസൗകര്യങ്ങൾക്കും കാരണമാകുന്നുവെന്നും ഹർജിക്കാരൻ പറഞ്ഞു.