മലപ്പുറം: മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സഹിത്യകാരൻ എം.ടി. വാസുദേവൻ നായരുമായി കൂടിക്കാഴ്ച്ച നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ തന്നെക്കാണാനെത്തിയ രാഹുലിന് എം.ടി സ്നേഹ സമ്മാനമായി പേന കൈമാറി. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ ഔദ്യോഗിക പേജിലൂടെ കോൺഗ്രസ് പങ്കു വച്ചു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഒപ്പുണ്ടായിരുന്നു.എംടിയുടെ നോവലുകളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചുമൊക്കെ രാഹുൽ പരാമർശിച്ചു. ആരോഗ്യവും പൊതു വിഷയങ്ങളും ഇരുവർക്കുമിടിയിൽ ചർച്ചയായി.
എംടി സമ്മാനിച്ച പേന നിധിപോലെ സൂക്ഷിക്കുമെന്ന് രാഹുൽ പ്രതികരിച്ചു. സർഗാത്മകതയുടേയും അറിവിന്‍റേയും പ്രതീകമാണ് എംടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിവുള്ള കർക്കിടക ചികിത്സക്കായാണ് എംടി ആര്യ വൈദ്യ ശാലയിലെത്തിയത്. രാഹുലും മുട്ടു വേദനയുൾപ്പെടെയുള്ളവയ്ക്ക് ആശ്വാസം തേടിയാണ് കോട്ടക്കലിൽ തുടരുന്നത്.